ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണു സംഭവിക്കുന്നത്. വിദേശരാജ്യങ്ങളിൽ പഠിക്കാനുള്ള താത്പര്യത്തിനു പല കാരണങ്ങളുണ്ട്. പഠനം കഴിഞ്ഞാലും രണ്ടോ മൂന്നോ വർഷം അവിടെ ജോലി ചെയ്യാൻ അനുവാദമുണ്ട്. ആ സമയത്ത് സ്ഥിരജോലി നേടി വിദേശത്തുതന്നെ തുടരാനുള്ള സാധ്യതയും പ്രലോഭനമാണ്. വിദ്യാഭ്യാസ വായ്പകളും വിദേശപഠനത്തിനു ലഭിക്കും.
നമ്മുടെ സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ ഉപരിപഠനത്തിനുള്ള വിദ്യാർഥികളുടെ എണ്ണം കുറയുന്നത് ആത്മപരിശോധനയ്ക്കു സമയമായെന്ന സൂചനയാണ്. ഉപരിപഠനം വിദേശത്തു നടത്താനുള്ള തീരുമാനത്തിന്റെ കാരണം ഇവിടത്തെ സർവകലാശാലകളുടെയും കോളജുകളുടെയും ന്യൂനത മാത്രമാണെന്നു പറയാനാവില്ല. എന്നാൽ അതുമുണ്ട്. ഇപ്പോഴത്തെ രീതിയിൽ പോയാൽ കേരളത്തിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളും മറിച്ചു ചിന്തിക്കും. സർവകലാശാലകളിലെ കെടുകാര്യസ്ഥത മുതൽ രാഷ്ട്രീയാതിപ്രസരം വരെ വിദ്യാർഥികളെ നാടുകടത്തുകയാണ്.
മുൻ അധ്യയനവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സംസ്ഥാനത്തെ പല കോളജുകളിലും 10 ശതമാനമെങ്കിലും വിദ്യാർഥികൾ കുറവാണ്. ആവശ്യത്തിനു വിദ്യാർഥികൾ ഇല്ലാത്തതിനാൽ പല കോഴ്സുകളും മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയുമുണ്ടെന്നു ദീപിക കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ചില കോഴ്സുകൾ നിർത്തുന്നതിനെക്കുറിച്ച് പല സ്വാശ്രയ കോളജുകളും ഗൗരവമായി ചിന്തിക്കുന്നു. ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്, പരന്പരാഗത കോഴ്സുകളെപ്പോലെ പുതുതലമുറ കോഴ്സുകളിലും വിദ്യാർഥികളുടെ കുറവ് പ്രകടമായിട്ടുണ്ട് എന്നതാണ്. അഫിലിയേറ്റഡ് കോളജുകളെ അപേക്ഷിച്ച് വലിയ കുഴപ്പമില്ലാതെ പോകുന്നത് സ്വയംഭരണ കോളജുകളാണ്.
പഠനച്ചെലവ് അവിടെ കൂടുതലാണെങ്കിലും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കൃത്യതയോടെ നടത്തുന്നതാണ് വിദ്യാർഥികളെ ആകർഷിക്കുന്നതിനു കാരണം. പഠനം അവസാനവർഷത്തെ അഞ്ചാം സെമസ്റ്ററിലെത്തിയിട്ടും ബിരുദവിദ്യാർഥികളുടെ രണ്ടു സെമസ്റ്ററുകളുടെ പരീക്ഷാഫലം മാത്രമാണ് എംജി സർവകലാശാല പുറത്തുവിട്ടിട്ടുള്ളത്. അവസാനവർഷ ബിരുദാനന്തരബിരുദ കോഴ്സിന്റെ ആദ്യസെമസ്റ്റർ ഫലം മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന ഈ കെടുകാര്യസ്ഥത പലതവണ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെങ്കിലും നമ്മുടെ സർവകലാശാലകൾക്ക് ഇതൊന്നും ചിന്താവിഷയമല്ല. അന്തിമഫലം വരുന്നതിനുമുന്പ് അതുവരെയുള്ള ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ഫലം പുറപ്പെടുവിക്കുന്ന പതിവ് വർഷങ്ങളായി നടക്കുന്നില്ല. രാഷ്ട്രീയാതിപ്രസരത്തിൽ മുങ്ങിയ നമ്മുടെ സർവകലാശാലകളിൽ ഇത്തരം ഉത്തരവാദിത്വങ്ങളൊന്നും നിർവഹിച്ചില്ലെങ്കിലും വൈസ് ചാൻസലർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ ആർക്കും ആരെയും ഭയപ്പെടാനില്ല.
പഴയ ചോദ്യപേപ്പർ ഉപയോഗിച്ചു കണ്ണൂർ, കാലിക്കട്ട് സർവകലാശാലകൾ പരീക്ഷ നടത്തിയത് ഏതാനും മാസങ്ങൾക്കു മുന്പാണ്. ചോദ്യപേപ്പറിനു പകരം ഉത്തരസൂചികതന്നെ വിദ്യാർഥികൾക്കു നൽകിയത് കേരള സർവകലാശാലയാണ്. ഉത്തരക്കടലാസുകൾ കാണാതാകുന്ന വാർത്ത കാലിക്കട്ട് സർവകലാശാലയിൽനിന്നു പലതവണ പുറത്തുവന്നു. സർവകലാശാലയിലെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിനുവരെ കാരണമായിരിക്കെ, വിദ്യാർഥികളുടെ പരാതികൾക്കു പരിഹാരമുണ്ടാക്കാൻ ആർക്കുണ്ട് നേരം? ഒരുവിഭാഗം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും രാഷ്ട്രീയപ്രവർത്തനത്തിനു മാത്രം യാതൊരു കുറവുമില്ല.
ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണു സംഭവിക്കുന്നത്. വിദേശരാജ്യങ്ങളിൽ പഠിക്കാനുള്ള താത്പര്യത്തിനു പല കാരണങ്ങളുണ്ട്. പഠനം കഴിഞ്ഞാലും രണ്ടോ മൂന്നോ വർഷം അവിടെ ജോലി ചെയ്യാൻ അനുവാദമുണ്ട്. ആ സമയത്ത് സ്ഥിരജോലി നേടി വിദേശത്തുതന്നെ തുടരാനുള്ള സാധ്യതയും പ്രലോഭനമാണ്. വിദ്യാഭ്യാസ വായ്പകളും വിദേശപഠനത്തിനു ലഭിക്കും. വിദേശത്തു പഠനത്തിനായി 25,000 വിദ്യാർഥികളെങ്കിലും ഓരോ വർഷവും കേരളത്തിൽനിന്നു പോകുന്നുണ്ട്. 37,500 കോടി രൂപ ഈയിനത്തിൽ വിദേശത്തെത്തും. 70,000 വിദ്യാർഥികളിലേറെ ഇതരസംസ്ഥാനങ്ങളിൽ നഴ്സിംഗ് ഉൾപ്പെടെ പ്രഫഷണൽ കോഴ്സുകൾക്കു പഠിക്കുന്നുണ്ട്. വർഷം 10,000 കോടിയിലധികം രൂപ അതിനായി ചെലവിടുന്നുണ്ട്. തൊഴിൽസാധ്യതയുള്ളതും ഭാവി മുന്നിൽക്കണ്ടുമുള്ള കോഴ്സുകൾ, മികച്ച പഠനസാഹചര്യം, ഗുണനിലവാരം, കോഴ്സിലും പരീക്ഷയിലും ഫലത്തിലുമുള്ള കൃത്യനിഷ്ഠ, മികച്ച അധ്യാപകർ, വിദേശ രാജ്യങ്ങളുമായി ഫാക്കൽറ്റി എക്സ്ചേഞ്ച്, സ്റ്റുഡന്റ്സ് എക്സ്ചേഞ്ച്, വിദേശസർവകലാശാലകളുടെ കേരള കാന്പസുകൾ, വിദേശകന്പനികളും സ്ഥാപനങ്ങളുമായി സർവകലാശാലകൾക്കുള്ള ബന്ധം, അഴിമതിരാഹിത്യം, അക്രമരഹിത കാന്പസുകൾ തുടങ്ങിയവയൊക്കെ ഉറപ്പാക്കിയാൽ മാത്രമേ ഇനിയുള്ള കാലത്ത് മികവ് പുലർത്താനാവൂ.
ലോകം അതിന്റെ വാതിലുകൾ തുറന്നിടുന്പോൾ കെടുകാര്യസ്ഥതയും സങ്കുചിത രാഷ്ട്രീയവുമായി കേരളത്തിന് എത്രകാലം മുന്നോട്ടു പോകാനാകും? വിദേശത്തു പോകുന്ന വിദ്യാർഥികളെയെല്ലാം തടയാനാവില്ല. പക്ഷേ, വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പോകാതെ നമ്മുടെ നാട്ടിൽ ഉപരിപഠനത്തിനു തയാറായ വിദ്യാർഥികളിലേറെയും തങ്ങളുടെ തീരുമാനം തെറ്റിപ്പോയെന്നു കരുതുന്നുണ്ടെങ്കിൽ അതിനു കാരണം സർവകലാശാലകളും സർക്കാരുമാണ്.