തന്റെ പ്രസംഗത്തിനനുസരിച്ചു പ്രവർത്തിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു പറയുകയും, ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷപ്രസംഗവും ആക്രമണവും നടത്തുന്ന അണികളെ തടയുകയും, മണിപ്പുരിൽ ഉൾപ്പെടെ പീഡനമനുഭവിക്കുന്നവരോട് ഒരു ആശ്വാസവാക്കെങ്കിലും പ്രധാനമന്ത്രി പറയുകയും ചെയ്തിരുന്നെങ്കിൽ അനീതിക്കിരയായ കോടിക്കണക്കിനു മനുഷ്യർക്ക് തങ്ങളും ഈ കുടുംബത്തിൽപ്പെട്ടവരാണെന്ന ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു.
""ഭാരതമാണ് എന്റെ കുടുംബം; രാജ്യത്തെ 140 കോടി ജനം എന്റെ കുടുംബാംഗങ്ങളാണ്.'' രാജ്യം കേൾക്കാനാഗ്രഹിച്ച പ്രസംഗമാണ് തെലുങ്കാനയിലെ അദിലാബാദിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നടത്തിയത്. പക്ഷേ, ജനങ്ങളിൽ വലിയൊരു വിഭാഗം പകച്ചുനിൽക്കുകയാണ്, ഇതാരെക്കുറിച്ചാണ് എന്നറിയാതെ. അക്കൂട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും പാവങ്ങളുമുണ്ട്.
അവരിൽ പലരുടെയും ബന്ധുക്കൾ വർഗീയവാദികളാലോ സവർണരാലോ കൊല്ലപ്പെട്ടവരാണ്. ചിലർ ബുൾഡോസർ കയറിയിറങ്ങിയ ആരാധനാലയങ്ങളുടെയും വീടുകളുടെയും പുറത്തു നിൽക്കുന്നവരാണ്. മറ്റു ചിലരോ, അംബാനിക്കല്യാണങ്ങളുടെ വെടിക്കെട്ടുയരുന്ന അനന്തവിഹായസിലേക്കു നോക്കി വിശപ്പും തൊഴിലില്ലായ്മയും മറന്ന് അന്തിച്ചു നിൽക്കുന്ന വരും! അവർക്കൊന്നും മനസിലാകുന്നില്ല, ഈ കുടുംബവിശേഷണത്തിന്റെ പൊരുൾ. ആരുടേതാണ് ഈ കുടുംബം?
മോദിക്കു കുടുംബമില്ലെന്നു പാറ്റ്നയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് ആരോപിച്ചതിനു മറുപടിയായിരുന്നു മോദിയുടെ പ്രസംഗം. ‘‘പലരും പറയുന്നു, മോദിക്ക് കുടുംബമില്ലെന്ന്. ഭാരതമാണ് എന്റെ കുടുംബം. രാജ്യത്തെ 140 കോടി ജനങ്ങൾ എന്റെ കുടുംബാംഗങ്ങളാണ്. രാജ്യത്തെ കോടിക്കണക്കിനു പെൺമക്കളും അമ്മമാരും സഹോദരിമാരും പാവപ്പെട്ടവരും എന്റെ കുടുംബമാണ്’’ -പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗം കേൾക്കാൻ സുഖമുണ്ടെന്നു മാത്രമല്ല, മാതൃകാപരവുമാണ്. പക്ഷേ, പ്രവൃത്തിയിലുണ്ടോ? തന്റെ പ്രസംഗത്തിനനുസരിച്ചു പ്രവർത്തിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു പറയുകയും, ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷപ്രസംഗവും ആക്രമണവും നടത്തുന്ന അണികളെ തടയുകയും, മണിപ്പുരിൽ ഉൾപ്പെടെ പീഡനമനുഭവിക്കുന്നവരോട് ഒരു ആശ്വാസവാക്കെങ്കിലും പ്രധാനമന്ത്രി പറയുകയും ചെയ്തിരുന്നെങ്കിൽ അനീതിക്കിരയായ കോടിക്കണക്കിനു മനുഷ്യർക്ക് തങ്ങളും ഈ കുടുംബത്തിൽപ്പെട്ടവരാണെന്ന ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു.
ദളിതരെ മനുഷ്യരായി കാണാൻ സവർണരായ അനുയായികളോട് പറഞ്ഞാൽ മതി, അടിമത്തത്തിന്റെ ചങ്ങലമുറുക്കത്താൽ വ്രണിതഹൃദയരായ കോടിക്കണക്കിനു കുടുംബാംഗങ്ങൾക്ക് ഒന്നു ശ്വാസം വിടാമായിരുന്നു. അതിസന്പന്നരുടെ അസാധാരണ വളർച്ച ഉറപ്പാക്കുന്നതിനിടെ തളർന്നുപോയ പട്ടിണിപ്പാവങ്ങളെക്കൂടി ചേർത്തുപിടിച്ചിരുന്നെങ്കിൽ 140 കോടി അംഗങ്ങളുള്ള കുടുംബം, 125 രാജ്യങ്ങൾ മാത്രമുള്ള ലോക പട്ടിണിസൂചികയിൽ 111-ാമതായി ക്ഷീണിച്ചിരിക്കേണ്ടി വരില്ലായിരുന്നു.
മണിപ്പുരിൽ 2023 മേയ് മൂന്നിനു തുടങ്ങിയ കലാപം ഇന്നും കെട്ടടങ്ങിയിട്ടില്ല. 219 പേർ കൊല്ലപ്പെട്ടു. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള വംശീയ കലാപമാണെന്ന് പറഞ്ഞുപരത്തുന്നുണ്ടെങ്കിലും ആദ്യത്തെ 36 മണിക്കൂറിനുള്ളിൽ മെയ്തെയ്കളുടെ 249 പള്ളികളും ആ വിഭാഗത്തിൽനിന്നുള്ളവർ തന്നെ തകർത്തതിനു മറുപടിയില്ല. പതിനായിരങ്ങൾ പലായനം ചെയ്തു.
പോലീസ് സ്റ്റേഷനുകളിൽനിന്നു കവർന്ന ആയുധങ്ങളുമായി മെയ്തെയ്കൾ നാടു വാഴുകയാണ്. സ്ത്രീകൾ കൂട്ടമാനഭംഗങ്ങൾക്കിരയായി. കുക്കി പെൺകുട്ടികളെ പീഡിപ്പിച്ച് നഗ്നരായി തെരുവിലൂടെ നടത്തിച്ചു. എല്ലാ പെൺമക്കളും തന്റേതാണെന്നു പ്രസംഗിച്ച പ്രധാനമന്ത്രി മണിപ്പുരിലേക്കു തിരിഞ്ഞുനോക്കില്ലെന്ന വാശിയിലാണ്. ആരുടേതാണ് ഈ കുടുംബം?
അനധികൃതമെന്നും കുറ്റവാളികളുടേതെന്നും ആരോപിച്ച് ബുൾഡോസർ കയറ്റി തകർത്ത മുസ്ലിംകളുടെ വീടുകൾ എത്രയാണ്? ബീഫ് കൈവശം വച്ചെന്നും കാലികളെ കടത്തിയെന്നും ആരോപിച്ച് എത്ര മനുഷ്യരെയാണ് സംഘപരിവാർ തല്ലിക്കൊന്നത്? എത്രയെത്ര ദളിതരാണ് സവർണരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദളിതരുമായി ബന്ധപ്പെട്ട എത്രയെത്ര പാഠഭാഗങ്ങളാണ് പാഠ്യപദ്ധതികളിൽനിന്ന് ഒഴിവാക്കിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ, ബ്രാഹ്മണസേവനമാണ് ശൂദ്രധർമമെന്നു പ്രസ്താവിച്ചത്.
ദളിതരോട് അങ്ങനെ പറയരുതെന്ന് ഓർമിപ്പിക്കാൻ കുടുംബനാഥനെത്തിയില്ലല്ലോ. ആസാമിലെ ക്രിസ്ത്യൻ സ്കൂളുകളിൽനിന്നു ക്രിസ്തുരൂപങ്ങൾ മാറ്റണം, വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുത്, സ്കൂളുകളിൽ ക്രൈസ്തവ പ്രാർഥനകൾ പാടില്ല എന്നൊക്കെ മുന്നറിയിപ്പു നൽകിയത് ‘കുടുംബസുരക്ഷാ പരിഷത്ത്’ എന്നൊരു സംഘടനയാണ്.
ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ തങ്ങൾ "വേണ്ടതു ചെയ്യും’ എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷനറിമാർ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ സജീവമാകുന്നുണ്ടെന്നും അത് ഉടൻ അവസാനിപ്പിക്കുമെന്നും ഹിന്ദുത്വ ശക്തി പ്രാപിക്കുമെന്നും പറഞ്ഞത്, ബിജെപി നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ വിഷ്ണു ഡിയോ സായ്! കുടുബനാഥൻ അറിഞ്ഞിട്ടില്ല!
ഉത്തർപ്രദേശിലുൾപ്പെടെ ഉത്തരേന്ത്യയിലെങ്ങും മതപരിവർത്തനമാരോപിച്ച് ക്രൈസ്തവർക്കെതിരേ നടത്തുന്ന ആക്രമണങ്ങളും കള്ളക്കേസുകളും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയാണ് ഓർമിപ്പിക്കുന്നത്. മണിപ്പുരിലെ പരീക്ഷണങ്ങൾ ആസാമിലെത്തുമോയെന്ന ഭയത്തിലാണ് ജനങ്ങൾ. ആരുടേതാണു കുടുംബനാഥാ, അങ്ങു വിശേഷിപ്പിച്ച കുടുംബം?