God sees the truth, but waits (ലിയോ ടോൾസ്റ്റോയി)
2018 സെപ്റ്റംബർ 14 വെള്ളി ഒരു കറുത്തവെള്ളിയാകും സിബി മാത്യൂസ് ഐപിഎസിനെ സംബന്ധിച്ച്. എന്തു കുറ്റം? എന്താണു സത്യം? പദ്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെപ്പോലെ രക്ഷിക്കാൻ ആരുമില്ല. പിതാമഹനില്ല, മഹാരഥന്മാർ ആരുമില്ല!
ഇരുപത്തിനാലു വർഷം മുമ്പുനടന്ന, ഇന്നു പലരും ചാരമായെന്നു വിശേഷിപ്പിക്കുന്ന ചാരക്കേസ്. റീലുകൾ പിറകോട്ടു തിരിക്കുന്പോൾ അന്നത്തെ വില്ലന്മാർക്ക് ഇന്നു താരപരിവേഷം! അന്നത്തെ ഹീറോയ്ക്ക് ഇന്നു പ്രതിനായകവേഷം! ചാർത്തിക്കൊടുക്കുന്നതോ മാധ്യമങ്ങളും. നോക്കണേ വിധിയുടെ വിളയാട്ടം. കുറ്റവിമുക്തി നേടിയ ആൾ കുറ്റാന്വേഷകനെതിരേ തിരിഞ്ഞാൽ അയാളുടെ കാര്യം കഷ്ടം. ഒരു അറസ്റ്റ് നടത്തണമെങ്കിൽ പോലീസ് പലവട്ടം ചിന്തിക്കും.
ഡിജിപി മധുസൂദനന്റെ 1994 നവംബർ 15ലെ പ്രത്യേക ഉത്തരവുപ്രകാരം അന്നത്തെ ക്രൈംബ്രാഞ്ച് ഡിഐജിയും കേരളപോലീസിലെ സത്യസന്ധനും കാര്യക്ഷമതയ്ക്കു പേരുകേട്ട ആളുമായ സിബി മാത്യൂസിന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചു. ബാബുരാജ്, കെ.കെ. ജോഷ്വ, എസ്. ജോഗേഷ്, എസ്. വിജയൻ, തന്പി ദുർഗാദത്ത് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. രാജഗോപാലൻ നായർ ആയിരുന്നു അന്നത്തെ ഇന്റലിജന്റ്സ് മേധാവി. കേസന്വേഷണം പുരോഗമിച്ചു. മറിയം റഷീദ, ഫൗസിയ എന്നിവർക്കു പുറമേ ചന്ദ്രശേഖരൻ, ശശികുമാർ, നന്പി നാരായണൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ഇവർക്കെതിരേ പല സൂചനകളും പോലീസിനു ലഭിച്ചു. ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നതായും പോലീസിനു വിവരം ലഭിച്ചു. കേസന്വേഷണം മുറുകിനിൽക്കെ നന്പി നാരായണൻ വോളന്ററി റിട്ടയർമെന്റിനു ശ്രമിക്കുന്നതായി പോലീസിന് അറിവുകിട്ടി. 1994 നവംബർ ഒന്നിന് അദ്ദേഹം ഇതിനുള്ള അപേക്ഷ സമർപ്പിച്ചതായാണു പോലീസിനു ലഭിച്ച വിവരം. അദ്ദേഹം സമർപ്പിച്ചുവെന്നു പറയുന്ന അപേക്ഷയുടെ കോപ്പി പോലീസിന്റെ കൈവശമുണ്ട്. 1994 നവംബർ 30ന് അദ്ദേഹത്തെ അറസ്റ്റുചെയ്തു. ഗസ്റ്റ്ഹൗസുകളിലാണ് ഇവരെ താമസിപ്പിച്ചത്.
സിബിഐ ആഗമനം
1994 നവംബർ 30ന് സിബി മാത്യൂസ് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കേസന്വേഷണം കേന്ദ്ര ഏജൻസിക്കു വിടണമെന്നു ശിപാർശചെയ്തു. ഇന്റലിജന്റ്സ് ബ്യൂറോയുടെ നിലപാടും അതുതന്നെയായിരുന്നു. കേസിലെ സംഭവങ്ങൾ നടന്നതു ശ്രീലങ്ക, മാലദ്വീപ് അടക്കമുള്ള വിദേശരാജ്യങ്ങളിലും കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലുമാണ്. ബംഗളൂരുവിലെ വ്യോമസേനയുടെ ഗവേഷണ വിഭാഗത്തിൽനിന്നു ചില രേഖകൾ ചോർത്തിയതായി സൂചനയുണ്ട്. മൂന്നാമതായി കേരളത്തിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻകൂടി കേസിൽ ബന്ധപ്പെട്ടിരിക്കുന്നതായി സൂചനയുണ്ട്.
ഇക്കാരണങ്ങളാൽ ഇവിടെ അന്വേഷിക്കുന്നതിനേക്കാൾ നല്ലതു കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതാവും എന്ന സിബി മാത്യൂസിന്റെ ശിപാർശ സർക്കാർ അംഗീകരിച്ചതായി പിറ്റേന്നുതന്നെ ഡിജിപി അറിയിച്ചു. കേവലം രണ്ടു മിനിറ്റു മാത്രമാണ് സിബി മാത്യൂസ് നന്പി നാരായണനെ ചോദ്യം ചെയ്തത്. 1994 ഡിസംബർ രണ്ടിനുതന്നെ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐയുടെ അക്കാലത്തെ ഡയറക്ടർ ജനറൽ ആന്ധ്രപ്രദേശുകാരനായ വിജയ രാമറാവു പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തി കേസ് രേഖകൾ വാങ്ങി.
നന്പി നാരായണൻ ജയിലിലായിരുന്ന 50 ദിവസങ്ങളിൽ 45ഉം സിബിഐ കസ്റ്റഡിയിലായിരുന്നു. മൂന്നു പ്രാവശ്യം മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയപ്പോഴും പോലീസിനെതിരേ പരാതി പറഞ്ഞിട്ടില്ല. പിന്നെങ്ങനെ കേരളപോലീസ് മുഖ്യപീഡകരായി? രണ്ടു മിനിറ്റു മാത്രം ചോദ്യംചെയ്ത സിബി മാത്യൂസ് എങ്ങനെ കൊടുംപീഡകൻ ആയി ? എന്തൊരു വിരോധാഭാസം ? ഇങ്ങനെയൊരു കള്ളക്കേസ് ചമച്ചിട്ട് സിബി മാത്യൂസിന് എന്തു നേടാൻ കഴിഞ്ഞു? സിബിഐക്കും നന്പി നാരായണനും ഇതിന് ഉത്തരമില്ല.
ഹൈക്കോടതിയുടെ സംശയങ്ങൾ
സിബിഐ കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉയർന്നു. കേരളത്തിലെ ഐജി രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു നിർദേശം കൊടുക്കണം എന്ന ആവശ്യവുമായി നിയമവേദിക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേരളപോലീസിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്നു സിബിഐ കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്നു വിജയരാമറാവുവിനോട് നേരിട്ട് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. 1995 ജനുവരി ഏഴിന് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അന്വേഷണം നടക്കുകയാണെന്നും അവസാന അഭിപ്രായം പറയാനാവില്ലെന്നുമായിരുന്നു രേഖപ്പെടുത്തിയത്.
ഇതിനിടെ, ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഇന്റലിജന്റ്സ് ബ്യൂറോക്കാർ അറസ്റ്റിലായവരെ ചോദ്യംചെയ്തതിന്റെ വീഡിയോകൾ കോടതിയിൽ ഹാജരാക്കി. അതു കണ്ട കോടതി രാജ്യരക്ഷ സംബന്ധിച്ച വളരെ ഗുരുതരമായ കേസാണിതെന്നും വളരെ ജാഗ്രതയോടെ അന്വേഷിക്കണമെന്നും ഉത്തരവായി. ഫൗസിയ, മറിയം റഷീദ, ശശികുമാർ, ചന്ദ്രശേഖരൻ എന്നിവരെ ഒരുതരത്തിലും ഭീഷണിപ്പെടുത്തിയോ പേടിപ്പിച്ചോ അല്ല മൊഴി എടുത്തിരിക്കുന്നതെന്നും അവർ പറയുന്നതു വിശ്വാസ്യമാണെന്നും വീഡിയോ കണ്ട കോടതി സമ്മതിച്ചു. 1995 ജനുവരി 13ലെ ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയ്ക്കെതിരേ തെളിവുണ്ടെന്ന നിലപാടെടുക്കുകയും ചെയ്തു.
ഈ വിധി പറഞ്ഞതു ജസ്റ്റീസ് ശ്രീധരനാണ്. അതോടെ കരുണാകരനു ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്യേണ്ടിവന്നു.
ഒന്നര വർഷം അന്വേഷിച്ച് 1996 ഏപ്രിൽ 30നു സിബിഐ അവരുടെ എറണാകുളത്തെ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയെവരെ ചോദ്യംചെയ്തു. എന്നാൽ, അങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കിയില്ല.
വ്യവസ്ഥിതിക്ക് ഉള്ളിൽനിന്നാണു സിബി മാത്യൂസ് തന്റെ ചുമതല നിർവഹിച്ചത്. ഒരു രാഷ്ട്രീയനേതാവും അദ്ദേഹത്തിനെതിരേ വിരൽ ചൂണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയുടെ അക്കാലത്തെ അഡീഷണൽ ഡയറക്ടർ എം.കെ.ധർ തന്റെ സർവീസ് സ്റ്റോറിയായ ഓപ്പൺ സീക്രട്ടിൽ ചാരക്കേസിനെക്കുറിച്ച് ഒരധ്യായംതന്നെ എഴുതി, "വീണുടഞ്ഞ റോക്കറ്റുകൾ' എന്നായിരുന്നു ആ അധ്യായത്തിന്റെ പേര്. (അധ്യായം 34). അതിൽ കേരള പോലീസിന്റെ കണ്ടെത്തലുകളായിരുന്നു ശരി എന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഇ.കെ. നായനാർ മന്ത്രിസഭ ചാരക്കേസ് പുനരന്വേഷിക്കണമെന്നു തീരുമാനിച്ചുകൊണ്ട് 1996 ജൂൺ 27ന് ഉത്തരവിറക്കി. ഉത്തരവിനെ നന്പി നാരായണൻ ഹൈക്കോടതിയിൽ ചോദ്യംചെയ്തു. സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പോയി. ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കപ്പെട്ടു. ഒരിക്കൽ സിബിഐയെ ഏൽപ്പിച്ച കേസ് റദ്ദു ചെയ്തതും പിന്നീടു പുനരന്വേഷണത്തിന് ഉത്തരവിറക്കിയതും വിചാരണക്കോടതി വിധിയെ ശരിയായി ചലഞ്ച് ചെയ്യാതിരുന്നതുമായിരിക്കാം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഇങ്ങനെയൊരു വിധിക്കു കാരണമായത്.
നഷ്ടപരിഹാരത്തിനായി നന്പി നാരായണൻ കോടതിയിൽ എത്തി. മനുഷ്യാവകാശ കമ്മീഷൻ ഇതു സംബന്ധിച്ചു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതുപോലെ അന്വേഷണോദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നു ഹൈക്കോടതി ഉത്തരവായി. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോയി. അതിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. കൂടാതെ സർക്കാർ നൽകിയ സത്യവാങ്മൂലവും സുപ്രീംകോടതിവിധി അംഗീകരിച്ചുകൊള്ളാമെന്ന ഇങ്ങനെയൊരു വിധിക്കു കാരണമായിട്ടുണ്ടാകും.
കേരളം കണ്ട ഏറ്റവും പ്രഗത്ഭനും സത്യസന്ധനുമായ ഒരു കുറ്റാന്വേഷകൻ എന്നു സിബി മാത്യൂസ് തെളിയിച്ചിട്ടുള്ളതാണ്. അന്വേഷിച്ച കേസുകൾ തെളിയിക്കുക മാത്രമല്ല വിചാരണവേളയിൽ പ്രോസിക്യൂട്ടറെ സഹായിച്ച് കുറ്റവാളികൾക്കു പരമാവധി ശിക്ഷ കൊടുപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റി മാർക്ക്ലിസ്റ്റ് തട്ടിപ്പ്, കരിക്കൻവില്ല കൊലപാതകം, ജോളി വധം, ഐസക് വധം, കല്ലുവാതുക്കൽ മദ്യദുരന്തം തുടങ്ങി നിരവധി കേസുകൾ തെളിയിച്ചു വിജയം നേടി.
തമസ്കരിക്കപ്പെട്ട സത്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ജസ്റ്റീസ് ജെയിൻ കമ്മിറ്റിക്ക് അതിനു സാധിക്കുമെന്നു കരുതട്ടെ.
തോംസൺ ആന്റണി, മുക്കാട്ടുകുന്നേൽ, പെരുന്പനച്ചി