പ്രണയദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കൗമാരവും യൗവനവും കടന്നുപോയികൊണ്ടിരിക്കുന്നത്. തനിക്കെന്തോ കുഴപ്പമുള്ളതുകൊണ്ടാണ് പെണ്‍സുഹൃത്ത് ഇല്ലാത്തതെന്നു ചിന്തിക്കുന്ന ആൺകുട്ടികളുടെയും താൻ സുന്ദരിയല്ലാത്തതു കൊണ്ടാണ് ആണ്‍കുട്ടികൾ തന്നെ ശ്രദ്ധിക്കാതിരിക്കുന്നതെന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികളുടെയും എണ്ണം കൂടി വരുന്നു. ഈ മാനസികാവസ്ഥയിൽ നിന്നാണ് എങ്ങനെയെങ്കിലും പ്രണയിക്കണമെന്ന ചിന്ത പലരിലും അഭിരമിക്കുന്നത്. ഇത് പലപ്പോഴും അപക്വമായ പ്രണയങ്ങളിലേക്കു നയിക്കുന്നു. ഇത്തരം പ്രണയങ്ങളാണ് ചൂഷണം ചെയ്യപ്പെടുന്നതിൽ ഭൂരിഭാഗവും. നേരത്തെ ഇത്തരം ചൂഷണങ്ങൾ വ്യക്തിപരം മാത്രമായിരുന്നെങ്കിൽ, ഇപ്പോഴതിനു പുറകിൽ പല റാക്കറ്റുകളും മാഫിയകളും ഉണ്ടെന്നു സമീപകാല വാർത്തകൾ നമ്മെ ഓർമിപ്പിക്കുന്നു. പ്രണയിക്കുന്നു എന്നു പറയുന്നവരിൽ ചെറുപക്ഷമെങ്കിലും പ്രണയം നടിക്കുന്നവരോ കൃത്രിമമായി പ്രണയിക്കുന്നവരോ ആണെന്നു കുട്ടികൾ മനസിലാക്കുന്നില്ലെന്നതാണ് വാസ്തവം. അത്തരക്കാരെ മനസിലാക്കാനും സ്ഥാപിതതാല്പര്യക്കാരോട് പറ്റില്ല എന്നു പറയാനും സാധിക്കുന്ന രീതിയിൽ കുട്ടികൾ വളരണം.
സമൂഹമാധ്യമങ്ങൾ പ്രണയക്കെണികൾക്കു വലിയ സാധുതയേകുന്നുണ്ട്. പ്രണയത്തിന്റെ ഉത്തുംഗശൃംഗത്തിലെ, ഒരാവേശത്തിന്റെ പുറത്തുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും വീഡിയോകളും തങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കാവുന്ന സാഹചര്യത്തിലേക്ക് പല കുട്ടികളെയും കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്. തന്റെ അമ്മയ്ക്കില്ലാത്തതൊന്നും അവൾക്കില്ലെന്നു തിരിച്ചറിയുന്നിടത്ത് അവസാനിക്കേണ്ടതാണ് അവന്റെ കാമാർത്തി.
സൗഹൃദ, പ്രണയക്കെണികൾ മൂലം കുടുംബങ്ങൾ തകർക്കപ്പെടുന്നതു സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. കുടുംബങ്ങളേയും കുടുംബാംഗങ്ങളേയും ബാധിച്ചിരിക്കുന്ന മദ്യപാനാസക്തി, സ്നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലം, പിടിവാശികൾ, നവമാധ്യമങ്ങളിലെ അശ്ലീല ലൈംഗിക അതിപ്രസരം, സീരിയലുകളും സിനിമകളും നൽകുന്ന തെറ്റായ സന്ദേശങ്ങൾ, ഉപഭോഗസംസ്കാരം എന്നിങ്ങനെ നിരവധി കാരണങ്ങൾ, നല്ല കുടുംബ ബന്ധങ്ങൾക്കപ്പുറത്തെ പുതിയ സാധ്യതകളിലേക്ക് കൗമാരത്തെ നയിക്കുന്നുണ്ട്. അല്ലെങ്കിൽ തനിക്കാശ്വാസവും പരിഗണനയും കിട്ടുന്ന പുതിയ മേച്ചിൽപുറങ്ങൾ അവർ തേടുന്നുവെന്നു പറയുന്നതാകും കൂടുതൽ ശരി.
ഈ വെല്ലുവിളികളെ യാഥാർഥ്യബോധത്തോടെ അഭിമുഖീകരിക്കാനും ക്രിയാത്മകമായി അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബ ബന്ധങ്ങളെ സുദൃഢമാക്കാൻ സാധിക്കുകയുള്ളൂ. പ്രശ്നങ്ങളും പ്രയാസങ്ങളും സ്വതന്ത്രമായി പരിഹരിക്കപ്പെടുന്ന വേദികളായി കുടുംബങ്ങൾ മാറിയാലേ, വീടിന്റെ യഥാർഥ അർഥം നമ്മൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് അവകാശപ്പെടാനാകൂ.
സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് അവശ്യം വേണ്ട കരുതൽ കൊടുക്കുകയെന്നതും ഇന്നത്തെ രക്ഷിതാക്കളുടെ ഉത്തരവാദിത്വം തന്നെ. മക്കൾക്കു വേണ്ടി, എന്തും ചെയ്യുകയെന്നതിനപ്പുറത്ത് അവരുടെ പ്രയാസങ്ങൾ മനസിലാക്കുകയും അവയ്ക്കു പരിഹാരം കാണുകയും ചെയ്യുന്ന അച്ഛനമ്മമാരെയാണ് അവർ ആഗ്രഹിക്കുന്നത്. എന്തിനു മേതിനും അവരെ പഴിക്കാതെ, അവരുമായി സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്കാകണം. അപ്പോൾ ഫോണിലെ തോണ്ടൽ നിർത്തി, അവർ മാതാപിതാക്കളിലേക്ക് ഇറങ്ങിവരും.
ഡോ. ഡെയ്സൻ പാണേങ്ങാടൻ, തൃശൂർ