തൃശൂർ: സാക്ഷരസുന്ദര കേരളം ലജ്ജിച്ചു തലതാഴ്ത്തണം - നാലുമാസം പിന്നിടുമ്പോൾ സംസ്ഥാനത്തു രജിസ്റ്റർ ചെയ്യപ്പെട്ടത് 1156 പോക്സോ കേസുകളെന്നറിയുമ്പോൾ. രജിസ്റ്റർ ചെയ്യപ്പെടാതെ പോയ കേസുകൾ ഇതിലുമേറെയായിരിക്കാം. പോലീസിന്റെ സജീവമായ ഇടപെടലും, സ്കൂളുകളിലെ കൗണ്സലിംഗിന്റെയുമൊക്കെ ഫലമായാണ് ഇത്രയെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ അവസാനം വരെ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കെതിരായ ലൈംഗികാ തിക്രമം തടയുന്ന നിയമപ്രകാരം (പോക്സോ) രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കേരള പോലീസ് തന്നെയാണ് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്നു പറയുന്നുണ്ടെങ്കിലും കുട്ടികൾക്കു നേരേയുള്ള ലൈംഗികാതിക്രമം കേരളത്തിൽ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ലെന്ന യാഥാർഥ്യമാണ് കണക്കുകളിൽ കാണുന്നത്.
ഈ വർഷം നാലുമാസത്തിനുള്ളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1156 പോക്സോ കേസുകളിൽ മലപ്പുറത്താണ് കൂടുതൽ - 176 കേസുകൾ. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് - 25 കേസുകൾ. തിരുവനന്തപുരം സിറ്റി - 50, തിരുവനന്തപുരം റൂറൽ - 97, കൊല്ലം സിറ്റി - 44, കൊല്ലം റൂറൽ - 46, ആലപ്പുഴ - 54, കോട്ടയം - 64, ഇടുക്കി - 44, എറണാകുളം സിറ്റി - 36, റൂറൽ - 78, തൃശൂർ സിറ്റി - 53, റൂറൽ - 29, പാലക്കാട് - 82, കോഴിക്കോട് സിറ്റി - 36, റൂറൽ - 58, വയനാട് - 48, കണ്ണൂർ - 75, കാസർഗോഡ് - 60, റെയിൽവേ - ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂൾ വിദ്യാർഥികൾ മുതൽ തെരുവിൽ കഴിയുന്ന ചെറുബാല്യങ്ങൾവരെ പീഡനത്തിന് ഇരയായിട്ടുണ്ട്.
2012ൽ പോക്സോ നിയമം നിലവിൽ വന്നശേഷം 2018 നവംബർ 30 വരെ സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 11,797 കേസുകളാണ്. 2012 നവംബറിലാണ് ആദ്യമായി പോക്സോ കേസുകൾ രജിസ്റ്റർചെയ്തത്.
2013ൽ കേസുകൾ 1016 ആയി ഉയർന്നു. 2014ൽ 1402. പിന്നീട് ക്രമമായി ഉയർന്നുകൊണ്ടിരിക്കുന്നു. 2017ൽ 2697 ആയിരുന്നു. 2018ലെ പോക്സോ കേസുകളുടെ എണ്ണം കേരളത്തിൽ 3174 ആയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.