തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യധാന്യ കിറ്റ് നൽകുന്നതിന്റെ സാധ്യത പഠിച്ചു വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യ സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനായി വേണ്ടിവരുന്ന സാമ്പത്തികവും സാധനങ്ങളുടെ ലഭ്യതയും അടക്കമുള്ള കാര്യങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാനാണു നിർദേശം.
സംസ്ഥാനത്ത് 87.14 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇവർക്ക് എല്ലാവർക്കുമായി എത്ര ടൺ ഭക്ഷ്യ ധാന്യങ്ങൾ വേണ്ടിവരുമെന്ന കണക്ക് എടുക്കണം. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ചരക്കു നീക്കത്തിനു പ്രതീക്ഷിച്ച വേഗമില്ലാത്തതിനാൽ വൻകിട വ്യാപാരികളുടെ സഹായം തേടുന്നതും ആലോചിക്കുന്നുണ്ട്.
അതേസമയം, നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് തയാറാക്കി ഉടൻ വിതരണം ചെയ്യും. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് നൽകുകയും കിറ്റുകൾ സപ്ലൈകോയിൽ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകുകയുമാണ് ചെയ്യുന്നത്. അവരാണു വീടുകളിൽ എത്തിച്ചു കൊടുക്കേണ്ടത്.15 കിലോ അരിയും 16 അവശ്യസാധനങ്ങളുമാണു വിതരണത്തിനു തയാറാകുന്നത്. പഞ്ചസാര, പയർ, തുവര, വൻപയർ, ഉഴുന്ന് എന്നിവ ഒരോ കിലോവീതം, വെളിച്ചെണ്ണ ഒരു ലിറ്റർ, ചായപ്പൊടി അരക്കിലോ, ഒരു കിലോ ആട്ട, ഒരു കിലോ പുട്ടുപൊടിഎന്നിവ ഉണ്ടാകും. മുളക്പൊടി, മല്ലിപ്പൊടി, സാമ്പാർ, രസം എന്നിവയുടെ പൊടികൾ, ഉപ്പ്, കടുക് എന്നിവയും കിറ്റിലുണ്ടാവും. അലക്കാൻ ഉപയോഗിക്കുന്ന രണ്ട് സോപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പേർക്കും പലവ്യഞ്ജന കിറ്റുകൾ നൽകുമെന്നു കഴിഞ്ഞ ദിവസമാണു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പലവ്യഞ്ജന വ്യാപാരികളുടെയും ഇടപാടുകളുടെയും സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.