സെബി മാത്യു
ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 19 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതിനും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിച്ചതിനാണ് കേരളത്തിൽനിന്നുള്ള മൂന്ന് എംപിമാർ ഉൾപ്പെടെ 19 പേരെ സസ്പെൻഡ് ചെയ്തത്.
ഈ ആഴ്ചത്തേക്കാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്ച ലോക്സഭയിൽനിന്ന് ഈ സമ്മേളന കാലത്തേക്കുതന്നെ സസ് പെൻഡ് ചെയ്തിരുന്നു.
സിപിഎം എംപിമാരായ വി. ശിവദാസൻ, എ.എ. റഹിം, സിപിഐ എംപി പി. സന്തോഷ് കുമാർ, തൃണമൂൽ കോണ്ഗ്രസ് എംപിമാരായ സുഷ്മിത ദേബ്, മൗസം നൂർ, ശാന്ത ഛേത്രി, ഡോല സെൻ, ശാന്തനു സെൻ, അഭിർ രഞ്ജൻ ബിശ്വർ, എം.ഡി. നദീമുൾ ഹഖ്, ടിആർഎസ് എംപിമാരായ ബി. ലിങ്കയ്യ യാദവ്, രവീന്ദ്ര വഡ്ഡിരാജു, ദാമോദർ റാവു ദിവകൊണ്ട, ഡിഎംകെ എംപിമാരായ എം. ഹമാമദ് അബ്ദുള്ള, എസ്. കല്യാണ സുന്ദരം, ആർ. ഗിരിരാജൻ, എൻ.ആർ. ഇളങ്കോ, എം.ഷണ്മുഖൻ, കനിമൊഴി എന്നിരെയാണ് സസ്പെൻഡ് ചെയ്തത്. സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്യുന്നതിൽ പ്രതിഷേധിക്കുന്നതു കാരണം കോണ്ഗ്രസ് അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല.
രാഷ്ട്രപതിക്കു കത്തെഴുതി
വിലക്കയറ്റവും അവശ്യവസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതും ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാതെ സർക്കാർ കടുംപിടിത്തം പിടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനു കത്തു നൽകി.
പ്രസ്തുത വിഷയങ്ങൾ അടിയന്തരമായി ചർച്ച ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടെങ്കിലും സർക്കാർ അതിനനുവദിക്കാതെ പിടിവാശി കാണിക്കുകയാണ്. മാത്രമല്ല, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അതനുസരിക്കാൻ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരുമാണ്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒരു ന്യായീകരണവുമില്ലാതെ പ്രതിപക്ഷ കക്ഷികളുടെ മുതിർന്ന നേതാക്കളെ കേസുകളിൽ കുടുക്കുകയാണ്. ജനങ്ങളുടെ പ്രതിദിന അതിജീവന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്നും രാഷ്ട്ര പതിക്കു നൽകിയ കത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.