ലണ്ടൻ: ബ്രിട്ടനിലെ വീസ നയത്തിൽ കൂടുതൽ ഉദാരത നൽകുന്ന വിദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറീസ് ജോണ്സന് സർക്കാർ. ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കാൻ 2012 ൽ ഡേവിഡ് കാമറോണ് മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ വിസ പൂർണമായും നിർത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോൾ ബോറീസ് സർക്കാർ പുനഃസ്ഥാപിക്കുന്നത്. ഇതനുസരിച്ചു ബ്രിട്ടീഷ് സർവകലാശാലകളിൽനിന്നു ബിരുദം നേടുന്ന ടയർ 4 വീസ ഇന്റർനാഷണൽ വിദ്യാർഥികൾക്കു പുതിയ യുകെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ ലഭിക്കും.
രണ്ടു വർഷത്തേക്ക്
2020 മുതൽ പ്രാബല്യത്തിലാകും. അടുത്ത രണ്ടു വർഷത്തേക്ക് ഈ അവസരം നൽകും. പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യം രണ്ടു വർഷമാണ് വർക്ക് പെർമിറ്റ് അനുവദിക്കുക. ഇവർ പഠിക്കുന്ന കോഴ്സ് ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിലോ ഹൈലി സ്കിൽഡ് മൈഗ്രേഷൻ വീസ പട്ടികയിലോ ഉൾപ്പെട്ടതാണെങ്കിൽ ഇത്തരം വർക്ക് പെർമിറ്റുകൾ നീട്ടിയെടുക്കാനും സാധ്യത തുറക്കും. നിലവിൽ ബ്രിട്ടനിലെ ഇമിഗ്രേഷൻ നിയമപ്രകാരം, യുകെ സർവകലാശാലകളിൽനിന്നു ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയ അന്തർദേശീയ വിദ്യാർഥികൾക്കു ജോലി തേടി നാലു മാസം മാത്രമേ രാജ്യത്തു തുടരാൻ അർഹതയുണ്ടായിരുന്നുള്ളൂ.
തൊഴിൽ സാധ്യത
ഈ വർഷം ഏപ്രിലിൽ, രണ്ടു വർഷത്തെ വർക്ക് വീസകളിൽ ഉൾപ്പെടുത്താനുള്ള അവകാശ ബിൽ കൊണ്ടുവരാനുള്ള ശ്രമം നടന്നെങ്കിലും പാർലമെന്റ് അതു നിരാകരിച്ചിരുന്നു. പഠനാനന്തര ജോലിയുടെ രണ്ടു വർഷത്തെ സാധുതാ കാലാവധി പുനഃസ്ഥാപിക്കുന്നതിലൂടെ കണക്ക്, എൻജിനിയറിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മികച്ച പ്രതിഭകളെ രാജ്യത്തിനു ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
നമ്മുടെ രാജ്യത്തിനും സർവകലാശാലകൾക്കും അന്താരാഷ്ട്ര വിദ്യാർഥികളുടെ സംഭാവന സാംസ്കാരികവും സാന്പത്തികവുമാണ്. അവരുടെ സാന്നിധ്യം ബ്രിട്ടനു ഗുണംചെയ്യും. അതിനാൽത്തന്നെ അവർ പഠനത്തിനു ശേഷം ബ്രിട്ടനിൽ പഠനം/ ജോലി തുടരുന്നത് എന്തുകൊണ്ടും നല്ലതാണ്. രാജ്യത്തെ സർവകലാശാലകൾ ഒരു തുറന്ന ആഗോള സ്ഥാപനങ്ങളായി വളരുകയും മികച്ച പ്രതിഭകളെ ഉറപ്പാക്കുകയും ചെയ്യുമെന്നു വിദ്യാഭ്യാസമന്ത്രി ഗാവിൻ വില്യംസണ് പറഞ്ഞു. പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ സാധുത കൂട്ടുന്നത് അന്താരാഷ്ട്ര ബിരുദധാരികൾക്കു ദീർഘകാല തൊഴിൽ നേടാനും അവസരമൊരുക്കും.
ഭൂരിഭാഗവും ഇന്ത്യക്കാർ
ബോറിസിന്റെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ പ്രഖ്യാപനം രാജ്യത്തെ 130 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റികൾ ആവേശത്തോടെ സ്വാഗതം ചെയ്തു. ഒടുവിൽ ബ്രെക്സിറ്റ് സംഭവിക്കുന്പോൾ യൂറോപ്യൻ യൂണിയൻ വിദ്യാർഥികളിൽനിന്ന് എൻറോൾമെന്റ് എണ്ണം കുറയുമെന്ന പ്രതീക്ഷയാണ് ബോറീസ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാൽ ബോറിസ് സർക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യൻ വിദ്യാർഥികൾക്കാണ്, പ്രത്യേകിച്ച് മലയാളി യുവാക്കൾക്ക്. ബ്രക്സിറ്റ് നടപ്പാക്കുന്പോൾ ഇല്ലാതാകുന്ന വിദഗ്ധ തൊഴിലാളികൾ, സംരംഭകർ തുടങ്ങിയവരുടെ കുറവ് ഈ നിയമം മൂലം പരിഹരിക്കാനാകുമെന്നും ഹോം ഓഫീസ് കണക്കുകൂട്ടുന്നു.
ഇന്റർനാഷണൽ ടയർ 4 വീസ, വിദ്യാർഥി വീസകൾ യൂറോപ്യൻ യൂണിയൻ വിദ്യാർഥികളെയല്ല ലക്ഷ്യമിട്ടിരുന്നത്. 2018 വരെ ഏകദേശം 4,60,000 അന്തർദേശീയ വിദ്യാർഥികൾ ബ്രിട്ടനിൽ പഠനത്തിനായി എത്തിയിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഈ സംഖ്യ 6,00,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടയർ 2 വർക്ക് വീസയ്ക്ക് ആവശ്യമായ 30,000 പൗണ്ട് ശന്പളപരിധിയാണു സർക്കാരിന്റെ പ്രഖ്യാപനം ഉയർത്തിക്കാട്ടുന്നതെന്നു ഷാഡോ ഹോം സെക്രട്ടറി ഡിയാൻ അബോട്ട് പറഞ്ഞു. ബിരുദധാരികളിൽ പലരും മികച്ച വൈദ്യശാസ്ത്രവും മറ്റു ഗവേഷണങ്ങളും നടത്തുന്നുണ്ടെന്നും അബോട്ട് പറഞ്ഞു. ഇവിടെ താമസിക്കുന്നതിനും ജോലി ചെയ്യാനും അവരെ ആകർഷിക്കാനും നിയമം സഹായിക്കും.
എതിർപ്പുമായി ചിലർ
അതേസമയം, സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തെ എതിർത്ത് മൈഗ്രേഷൻ വാച്ച് പോലുള്ള കാന്പയിൻ ഗ്രൂപ്പുകൾ രംഗത്തുവന്നിട്ടുണ്ട്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി കർക്കശമായ പരിശോധനകളും നിബന്ധനകളും അടിസ്ഥാനമാക്കിയാവും വീസ നൽകുന്നത്. അതുകൊണ്ടുതന്നെ കഴിവുറ്റ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്. ഇതിന്റെ മാർഗനിർദേശങ്ങൾ ഉടനടി പുറത്തിറക്കുമെന്നും ബോറിസ് സർക്കാരിന്റെ ആഗോളവീക്ഷണം ലോകം അംഗീകരിക്കുമെന്നും ഇന്ത്യൻ വേരുകളുള്ള ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയോളമാണ്. 2019 മാർച്ച് വരെയുള്ള കണക്കിൽ 21,000 സ്റ്റുഡന്റ് വീസകളാണ് ഇന്ത്യക്കാർ നേടിയത്. പുതിയ പ്രഖ്യാപനം ഇവിടേക്കുള്ള വരവിന്റെ ആക്കം കൂട്ടുകതന്നെ ചെയ്യുമെന്നു തീർച്ചയാണ്.
നിലവിലെ നിയമങ്ങൾ മൂലം പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത മങ്ങിയതോടെ ആഗോളതലത്തിൽ ബ്രിട്ടിനിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വളരെ കുറവുണ്ടായിരുന്നു. ഇവരാകട്ടെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളെയാണ് ആദ്യ ലിസ്റ്റിൽപ്പെടുത്തിയിരുന്നത്.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.