ഓഹരി അവലോകനം / സോണിയ ഭാനു
വിക്രം സംവത് 2076നെ വിപണി നിറ കൈകളോടെ വരവേറ്റു. പുതുവത്സര ദിനത്തിലെ മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ പ്രതീക്ഷയുടെ പൂക്കാലമാണ് നിക്ഷേപകർക്കു സമ്മാനിച്ചത്. പിന്നിട്ട സംവത് 2075ൽ ബോംബെ സെൻസെക്സ് പന്ത്രണ്ട് ശതമാനവും നിഫ്റ്റി സൂചിക പത്ത് ശതമാനവും മുന്നേറിയിരുന്നു.
പുതിയ ഓഹരികളിൽ നിക്ഷേപത്തിനും നിലവിലുള്ളതിൽ പങ്കാളിത്തം ഉയർത്തുന്നതിനും നിക്ഷേപകർ മുഹൂർത്ത വ്യാപാരത്തിൽ ഉത്സാഹിച്ചു. ലക്ഷ്മി പൂജയ്ക്കു ശേഷമുള്ള ശുഭമുഹൂർത്തിലാണ് സംവത് 2076 ലെ ആദ്യ ഇടപാടുകൾ നടന്നത്. നിഫ്റ്റി സൂചിക 11,627.15 പോയിന്റിലെത്തിയപ്പോൾ സെൻസെക്സ് 192.14 പോയിന്റ് ഉയർന്ന് 39250.20 ലെത്തി. ടാറ്റാ മോട്ടോഴ്സ് ഓഹരിവില മുഹൂർത്ത കച്ചവടത്തിൽ 18 ശതമാനം വർധിച്ചു. പുതിയ സംവതിൽ ഒമ്പത് ശതമാനം നേട്ടം സൂചിക സ്വന്തമാക്കുമെന്ന കണക്കുകൂട്ടലിലാണ് വിപണി വിദഗ്ധർ. നിഫ്റ്റി 10,000-13,000 റേഞ്ചിൽ അടുത്ത പന്ത്രണ്ട് മാസങ്ങളിൽ സഞ്ചരിക്കാം.
പിന്നിട്ടവാരം വിപണി നേരിയ നഷ്ടത്തിലായിരുന്നു. മഹാരാഷ്ട്ര തെരഞ്ഞടുപ്പുമൂലം ചൊവ്വാഴ്ചയാണ് ഇടപാടുകൾ പുനരാരംഭിച്ചത്. സെൻസെക്സ് 240 പോയിന്റും നിഫ്റ്റി 77 പോയിന്റും താഴ്ന്നു.
കോർപറേറ്റ് ടാക്സ് ഇനത്തിൽ വരുത്തിയ ഇളവുകൾ വിപണിക്കു ഊർജം പകരുന്നുണ്ടങ്കിലും വിദേശ ഫണ്ടുകൾ വൻനിക്ഷേപങ്ങൾക്ക് ഇനിയും ഉത്സാഹിച്ചിട്ടില്ല.
വിദേശഓപ്പറേറ്റർമാർ സംവത് 2075ൽ മൊത്തം 68,517 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്കു ശക്തമായ പിൻതുണ നൽകിക്കൊണ്ട് 65,391 കോടി രൂപയുടെ ഓഹരികളും ഒരു വർഷക്കാലയളവിൽ വാങ്ങി.
നിഫ്റ്റി കൺസോളിഡേഷനുള്ള തയാറെടുപ്പിലാണ്. മുൻ വാരത്തിന്റെ തുടക്കത്തിൽ നിഫ്റ്റി 11,700 മറികടന്നെങ്കിലും 11,750 ലേക്കുപ്രവേശിക്കുംമുമ്പേ ലാഭമെടുപ്പിനു ഫണ്ടുകൾ രംഗത്തിറങ്ങിയതിനാൽ 11,714ൽനിന്ന് 11,490 റേഞ്ചിലേക്കു താഴ്ന്നശേഷം ക്ലോസിംഗ് നടക്കുമ്പോൾ 11,584 പോയിന്റിലാണ്. കൺസോളിഡേഷനുള്ള ശ്രമം തുടരുന്നതിനാൽ ഈ വാരം 11,702‐11,750 റേഞ്ചിൽ വീണ്ടും പരീക്ഷണങ്ങൾ നടത്താം. ഒരു ബുൾ റാലി സൃഷ്ടിക്കാനായാൽ 11,820നെ വിപണി ലക്ഷ്യമാക്കുമെങ്കിലും ഈവാരവും വ്യാപാരം നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നതും വ്യാഴാഴ്ച ഡെറിവേറ്റീവ് മാർക്കറ്റിൽ ഒക്ടോബർ സീരീസ് സെറ്റിൽമെന്റ് നടക്കുന്നതും പിരിമുറുക്കങ്ങൾക്ക് ഇടയാക്കാം. സൂചികയ്ക്കു തിരിച്ചടി നേരിട്ടാൽ 11,478ലും 11,372ലും താങ്ങുണ്ട്.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ പാരാബോളിക് എസ്എആർ, സൂപ്പർ ട്രൻഡ്, എം എസിഡി എന്നിവ ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക് ഫാസ്റ്റും സ്ലോയും സ്റ്റോക്കാസ്റ്റിക് ആർഎസ് ഐ യും ഓവർ ബോട്ടായി നീങ്ങുന്നതിനാൽ സാങ്കേതിക തിരുത്തലിന്റെ ഭാഗമായി ശക്തമായ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. ബോംബെ സെൻസെക്സ് മുൻവാരത്തിലെ 39,298ൽനിന്ന് 39,426വരെ ഉയർന്നതിനിടയിൽ പ്രോഫിറ്റ് ബുക്കിംഗിനു ഫണ്ടുകൾ നടത്തിയ തിരക്കിട്ട നീക്കം മൂലം സൂചിക 38,718 ലേക്കു തളർന്നു. എന്നാൽ വാരാന്ത്യം 39,058 പോയിന്റിലാണ്. ഈവാരം ആദ്യ കടന്പ 39,416 ലാണ്. ഈ പ്രതിരോധം മറികടന്നാൽ 39,775 വരെ മുന്നേറാം. സെൻസെക്സിന് 38,708 ലും 38,359 പോയിന്റിലും സപ്പോർട്ടുണ്ട്. മുൻനിരയിലെ പത്ത് കന്പനികളിൽ ഏഴ് എണ്ണത്തിന്റെ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ച 76,998.4 കോടി രൂപയുടെ വർധന.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 71.07ൽനിന്ന് 70.80 ലേക്കുനീങ്ങി. ഈ വാരം 70.46-71.60 ടാർജറ്റിൽ നീങ്ങാം. ഒക്ടോബർ 18ന് അവസാനിച്ച വാരം കരുതൽ ശേഖരം 103.9 കോടി ഡോളർ വർധിച്ച് 44,075 ഡോളറിലെത്തി.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണം 1489 ഡോളറിൽനിന്ന് 1500 ഡോളറും കടന്ന് ട്രോയ് ഔൺസിന് 1517 ഡോളർവരെ കയറിയശേഷം 1504ലാണ്. വാരമധ്യം യുഎസ് ഫെഡ് റിസർവ് വായ്പ്പാ അവലോകനത്തിന് ഒത്തുചേരും. പലിശനിരക്കുകളിൽ മാറ്റത്തിന് കേന്ദ്രബാങ്ക് നീക്കം നടത്തിയാൽ 1533 ഡോളറിലേക്ക് ഉയരാം. അല്ലാത്തപക്ഷം വീണ്ടും 1480 ഡോളറിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.