ലണ്ടൻ: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ആരു വിജയിച്ചാലും ഏകദിന ക്രിക്കറ്റിൽ ലോക കിരീടം നേടുന്ന ആറാം തന്പുരാക്കന്മാരാകും അവർ.
അഞ്ച് രാജാക്കന്മാർ മാത്രമേ ഇതുവരെ ക്രിക്കറ്റ് ലോകത്ത് കിരീടം ചൂടിയിട്ടുള്ളൂ... വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവ... ഇവർക്കൊപ്പം ഇന്നു മുതൽ ആറാംതന്പുരാക്കന്മാരായി മറ്റൊരു സംഘവുമുണ്ടാകും, അത് ആരായിരിക്കും എന്നറിയാൻ ലോകം ഇന്ന് ലോഡ്സിലേക്ക് കണ്ണുനട്ടിരിക്കും.
കന്നിക്കിരീടം
നാലാം ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടും രണ്ടാം ഫൈനലിനു കച്ചകെട്ടുന്ന ന്യൂസിലൻഡും കിരീട പോരാട്ടത്തിനിറങ്ങുന്പോൾ ലോകത്തിന് ഈ ലോകകപ്പ് ഒരു ഉറപ്പ് നല്കുന്നു, ഒരു കന്നിക്കിരീടത്തിന്റെ ആഘോഷം. 1996ൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിനു കീഴടക്കി ശ്രീലങ്ക കിരീടം നേടിയശേഷം ഏകദിന ലോകകപ്പിനു പിന്നീട് പുതിയൊരു അവകാശി ഉണ്ടായിട്ടില്ല. അതിനുശേഷം നടന്ന അഞ്ച് ലോകകപ്പുകളിൽ നാലെണ്ണം (1999, 2003, 2007, 2015) 1987ൽ കന്നിക്കിരീടം നേടിയ ഓസ്ട്രേലിയ നേടിയപ്പോൾ ഒരെണ്ണം (2011) 1983ലെ ജേതാക്കളായ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞ തവണ ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല.
ഇംഗ്ലണ്ട് x ന്യൂസിലൻഡ്
1992നുശേഷം ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. പതിറ്റാണ്ടുകൾനീണ്ട കാത്തിരിപ്പിനുശേഷം ഫൈനലിൽ പ്രവേശിച്ച ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാർ ഐറിഷ് പാരന്പര്യമുള്ള ഇയോൻ മോർഗനിലൂടെ കിരീടം സ്വപ്നം കാണുന്നു.
ബാറ്റിംഗിലും ബൗളിംഗിലും ഇംഗ്ലണ്ട് സന്തുലിതമാണ്. ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവർ നയിക്കുന്ന പേസ് ആക്രമണവും ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ജേസണ്‍ റോയ്, ഇയോൻ മോർഗൻ എന്നിവർ നയിക്കുന്ന ബാറ്റിംഗുമാണ് ഇംഗ്ലീഷ് സംഘത്തിന്റെ കരുത്ത്.
2015ൽ കന്നി ഫൈനൽ കളിച്ച ന്യൂസിലൻഡ് കെയ്ൻ വില്യംസണിലൂടെ ഇത്തവണ കന്നിക്കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ എറിഞ്ഞുടച്ച പേസ് ആക്രമണമാണ് കിവീസിന്റെ ശക്തി. മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസണ് എന്നിവരാണ് ന്യൂസിലൻഡിന്റെ പേസ് ആക്രമണം നയിക്കുന്നത്. ബാറ്റിംഗിൽ ന്യൂസിലൻഡ് ഏറ്റവും ആശ്രയിക്കുന്നത് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെയാണ്. റോസ് ടെയ്ലറും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മാർട്ടിൻ ഗ്പ്റ്റിലിന്റെ മോശംഫോം ആണ് കിവികളുടെ തലവേദന. എന്നാൽ, എല്ലാം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ക്യാപ്റ്റന്റെ ബുദ്ധിയിൽ കിവികൾക്ക് വിശ്വാസമുണ്ട്.
ലീഗ് റൗണ്ടിൽ ഇരു ടീമുകളും നേർക്കുനേർ ഇറങ്ങിയപ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയം. നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ട് 119 റണ്‍സിന് കിവികളെ കീഴടക്കി സെമിയിലേക്ക് മുന്നേറുകയായിരുന്നു. 2015 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ന്യൂസിലൻഡ് സംഘത്തിൽ ഉണ്ടായിരുന്ന ആറ് പേർ ഇത്തവണയും കിവികൾക്കൊപ്പമുണ്ട്.
40 വർഷത്തിനുശേഷം
ഇംഗ്ലണ്ട് സ്വന്തം നാട്ടുകാരുടെ മുന്നിൽ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കളിക്കാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിനുശേഷം. 1979ലാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ ലോകകപ്പ് ഫൈനൽ കളിച്ചത്. അന്ന് വെസ്റ്റ് ഇൻഡീസിനോട് ഫൈനലിൽ 92 റണ്‍സിനു പരാജയപ്പെട്ടു. 40 വർഷത്തിനിപ്പുറം മറ്റൊരു ഫൈനലിലൂടെ കിരീടം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് അവർ.
ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ആതിഥേയരായ 1987ലും ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി സംഘടിപ്പിച്ച 1992 ലോകകപ്പിലും ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിരുന്നു.
87ൽ ഓസ്ട്രേലിയയോടും 92ൽ പാക്കിസ്ഥാനോടും പരാജയപ്പെടാനായിരുന്നു ക്രിക്കറ്റ് കണ്ടുപിടിച്ചവരുടെ വിധി.
ലോഡ്സിലേക്കുള്ള വഴി / ന്യൂസിലൻഡ്
* ശ്രീലങ്കയെ 10 വിക്കറ്റിനു കീഴടക്കി
* ബംഗ്ലാദേശിനെതിരേ രണ്ട് വിക്കറ്റ് ജയം
* അഫ്ഗാനെ ഏഴ് വിക്കറ്റിനു തോൽപ്പിച്ചു
* ഇന്ത്യക്കെതിരായ മത്സരം മഴയിൽ തടസപ്പെട്ടു
* ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിനു കീഴടക്കി
* വെസ്റ്റ് ഇൻഡീസിനെതിരേ അഞ്ച് റണ്‍സ് ജയം
* പാക്കിസ്ഥാനോട് ആറ് വിക്കറ്റ് തോൽവി
* ഓസ്ട്രേലിയയോട് 86 റണ്‍സ് തോൽവി
* ഇംഗ്ലണ്ടിനോട് 119 റണ്‍സ് തോൽവി
* ലീഗിൽ നാലാം സ്ഥാനത്തോടെ സെമിയിൽ
* സെമിയിൽ ഇന്ത്യയെ 18 റണ്‍സിനു തോൽപ്പിച്ചു
ഇംഗ്ലണ്ട്
* ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനു കീഴടക്കി
* പാക്കിസ്ഥാനോട് 14 റണ്‍സ് തോൽവി
* ബംഗ്ലാദേശിനെ 106 റണ്‍സിനു പരാജയപ്പെടുത്തി
* വിൻഡീസിനെതിരേ എട്ട് വിക്കറ്റ് ജയം
* അഫ്ഗാനെ 150 റണ്‍സിനു തോൽപ്പിച്ചു
* ശ്രീലങ്കയോട് 20 റണ്‍സിന്റെ പരാജയം
* ഓസ്ട്രേലിയയോട് 64 റണ്‍സ് തോൽവി
* ഇന്ത്യയെ 31 റണ്‍സിനു കീഴടക്കി
* ന്യൂസിലൻഡിനെ 119 റണ്‍സിനു തോൽപ്പിച്ചു
* ലീഗിൽ മൂന്നാം സ്ഥാനത്തോടെ സെമിയിൽ
* സെമിയിൽ ഓസീസിനെ എട്ട് വിക്കറ്റിനു കീഴടക്കി
ലോഡ്സിൽ വീണ്ടും
ഏകദിന ലോകകപ്പ് ഫൈനൽ, ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്സിൽ നടക്കുന്നത് രണ്ട് പതിറ്റാണ്ടിനുശേഷം. 1999ലെ ഫൈനലാണ് ലോഡ്സിൽ അവസാനമായി അരങ്ങേറിയത്. അന്ന് സ്റ്റീവ് വോയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി. 99നുശേഷം ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്നത് ഇത്തവണയാണ്. ഇത് അഞ്ചാം തവണയാണ് ലോഡ്സിൽ ഏകദിന ലോകകപ്പ് ഫൈനൽ നടക്കുന്നത്. ആദ്യ മൂന്ന് തവണയും (1975, 1979, 1983) ഇംഗ്ലണ്ട് ആതിഥേയരും ലോഡ്സ് ഫൈനൽ വേദിയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.