ഇരുപത്താറ് വർഷം മുന്പ് ഇതുപോലൊരു മേയ് 18. ഏഥൻസിൽ അന്ന് രാത്രി 1994 ചാന്പ്യൻസ് ലീഗ് കിരീടത്തിനായി സ്പാനിഷ് സൂപ്പർ ടീമായ ബാഴ്സലോണയും ഇറ്റലിയിൽനിന്നുള്ള എസി മിലാനും ഏറ്റുമുട്ടുന്നു. ഫൈനലിനെക്കുറിച്ച് കറ്റാലൻ ന്യൂസ്പേപ്പറായ എൽ മണ്ഡോ ഡിപോർട്ടീവോ ഇങ്ങനെ എഴുതി: ബാഴ്സലോണ അവരുടെ മധുര മുഹൂർത്തത്തിലാണ്, ബെർലുസ്കോണി (ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ അന്നത്തെ ഉടമയായ സിൽവിയോ ബെർലുസ്കോണി) കാലഘട്ടത്തിലെ ഏറ്റവും ദയനീയ ടീമുമായാണ് മിലാൻ എത്തിയിരിക്കുന്നത്, ക്രൈഫ് (ബാഴ്സലോണയുടെ അന്നത്തെ പരിശീലകനായ യൊഹാൻ ക്രൈഫ്) ജേതാവാണ്.
കാപ്പെല്ലോയുടെ (മിലാന്റെ അന്നത്തെ പരിശീലകൻ ഫാബിയൊ കാപ്പെല്ലോ) ടീമിൽനിന്ന് മാർകോ വാൻ ബാസ്റ്റിൻ, ഫ്രാങ്ക് റിജ്കാർഡ്, റൂഡ് ഗുള്ളിറ്റ് എന്നിവർ കൊഴിഞ്ഞു പോയിരിക്കുന്നു. പ്രതിരോധത്തിൽ ഫ്രാങ്കോ ബാരെസിയും അലെസാൻഡ്രോ കോസ്റ്റകുർടയും ഇല്ല. ക്രൈഫിന്റെ ടാക്റ്റിക്സ് ബോർഡിൽ ടാക്റ്റിക്സ് ഇല്ലായിരുന്നു, പകരം ഒരു മെസേജ് മാത്രം: ബാഴ്സലോണ, ചാന്പ്യൻസ്.
എന്നാൽ, ആ മെസേജും അന്നത്തെ വാർത്തയുമെല്ലാം യാഥാർഥ്യത്തിൽനിന്ന് കാതങ്ങൾ അകലെയായിരുന്നു എന്നതാണ് വാസ്തവം. ബാഴ്സലോണയുടെ ഡ്രീം ടീം കണ്ണീരണിഞ്ഞ രാത്രിയായിരുന്നു വരാനിരുന്നത്. തങ്ങളാണ് ഫേവറിറ്റുകൾ എന്ന് അവകാശപ്പെട്ട ക്രൈഫിന്റെ തലക്കനത്തിനുമേൽ കാപ്പെല്ലോയുടെ കൂർമബുദ്ധി ഫലംകണ്ട ദിനമായിരുന്നു അത്. ആക്രമണമാണ് പ്രതിരോധത്തിനേക്കാൾ കേമം എന്നു 1994 വരെ വിശ്വസിച്ചിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ച് എസി മിലാൻ 4-0ന് ബാഴ്സലോണയെ കീഴടക്കി കിരീടത്തിൽ മുത്തമിട്ടു. മിലാന്റെ അഞ്ചാം ചാന്പ്യൻസ് ലീഗ് കിരീടം. 1992ൽ കന്നിക്കിരീടം നേടിയതിന്റെ തുടർച്ചയായി 94ലും കിരീടമെന്ന ക്രൈഫിന്റെ സ്വപ്നം തകർന്നു. ടോട്ടൽ ഫുട്ബോൾ, പ്രത്യാക്രമണം, പാസിംഗ് ഗെയിം തുടങ്ങിയ തന്ത്രങ്ങളിലൂടെ ലാ ലിഗയിൽ നാല് തുടർകിരീടവും (1991-94) നേടിയിരുന്നു ബാഴ്സ അക്കാലത്ത്. ഡാനിയേൽ മസാറോ (22, 45+2), ഡിയാൻ സവിസ്കേവിസ്കി (47), മാഴ്സെൽ ദേസായി (58) എന്നിവരായിരുന്നു മിലാന്റെ ഗോൾ നേട്ടക്കാർ.
സ്വന്തം പകുതിക്കപ്പുറത്തേക്ക് കടക്കാതെ ബാഴ്സയുടെ പ്രതിരോധത്തിലെ വീഴ്ചകൾ മുതലെടുക്കുന്ന അതിപ്രതിരോധത്തിലൂന്നിയുള്ള കളിയായിരുന്നു മിലാൻ കെട്ടഴിച്ചത്. അതുകൊണ്ടുതന്നെ ബ്രസീൽ സൂപ്പർ താരം റൊമാരിയോ നേതൃത്വം നല്കിയ ബാഴ്സയുടെ ആക്രമണ നിരയ്ക്ക് മിലാന്റെ കോട്ട കടക്കാനായില്ല. മുന്നോട്ടു കയറിനിന്ന ബാഴ്സ ഗോളിയുടെ തലയ്ക്കു മുകളിലൂടെ സവിസ്കേവിസ്കി വലയിലേക്ക് പന്ത് കോരിയിട്ടതും ദേസായി ബോക്സിനുള്ളിൽ ഒറ്റയ്ക്കു കയറി ഗോളടിച്ചതും ബാഴ്സയ്ക്കു താങ്ങാവുന്നതിലപ്പുറമായിരുന്നു.
ആക്രമണത്തിനൊപ്പം പ്രതിരോധവുമെന്ന പിൽക്കാല തന്ത്രത്തിനു വഴിവച്ച മത്സരമായിരുന്നു 1994 ചാന്പ്യൻസ് ലീഗ് ഫൈനൽ. പിൽക്കാലത്ത് ഡിയേഗോ സിമയോണി, അന്റോണിയോ കോന്റെ തുടങ്ങിയവരെല്ലാം അതിന്റെ വക്താക്കളായി. 1994 ഫൈനലിൽ ബാഴ്സയുടെ പ്രതിരോധത്തിലുണ്ടായിരുന്ന പെപ് ഗ്വാർഡിയോള ക്രൈഫിന്റെ പിന്തുടർച്ചയായി ടിക്കി ടാക്ക നടപ്പാക്കി. 1994 ലോകകപ്പിൽ ഇറ്റലി ഫൈനലിലെത്തിയതും പ്രതിരോധ ഫുട്ബോൾ കളിച്ചായിരുന്നു. എന്നാൽ, റൊമാരിയോയുടെ ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ ലോകകപ്പ് സ്വന്തമാക്കുന്നതിനും ഇറ്റലിയുടെ റോബർട്ടോ ബാജിയോ ഹീറോയിൽനിന്ന് വില്ലൻ പരിവേഷത്തിലേക്ക് പതിക്കുന്നതിനും ലോകം സാക്ഷ്യംവഹിച്ചു.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.