കോട്ടയം: പ്രേഷിത കുടിയേറ്റത്തിന്റെ സ്മരണകളുണർത്തി ക്നാനായ കുടുംബസംഗമത്തോടനുബന്ധിച്ചുള്ള മഹാറാലിയും സമ്മേളനവും ഇന്നു നടക്കും. കെസിസിയുടെ 80-ാമത് വാർഷികാഘോഷത്തിന്റെയും ക്നാനായ കുടുംബസംഗമത്തിന്റെയും സമാപനസമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിനു കൈപ്പുഴ ക്നായി തൊമ്മൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ഉച്ചകഴിഞ്ഞു മൂന്നിനു കൈപ്പുഴ മാർ മാക്കീൽ പബ്ലിക് സ്കൂൾ അങ്കണത്തിൽനിന്നു ക്നായിതൊമ്മൻ നഗറിലേക്കു നടത്തപ്പെടുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ റാലിയോടെയാണ് സമാപനാഘോഷങ്ങൾക്ക് തുടക്കമാവുക. റാലി ഷെവലിയാർ ജോയി ജോസഫ് കൊടിയന്തറ ഫ്ളാഗ് ഓഫ് ചെയ്യും. മലബാർ ഉൾപ്പടെ 14 ഫൊറോനകളിൽനിന്നായി പതിനായിരത്തിലധികം സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന വർണശബളമായ റാലി ക്നാനായ സമുദായത്തിന്റെ തനിമയും പൈതൃകവും വിളിച്ചോതുന്നതാവും.
കത്തോലിക്കാ അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ക്നാനായ കാത്തലിക് വിമണ്സ് അസോസിയേഷന്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണവും നടത്തും. കെസിസി അതിരൂപത ചാപ്ലയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും.
കെസിസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ സഹായ പദ്ധതിയുടെ ഉദ്ഘാടനം കെ.എം. മാണി എംഎൽഎ നിർവഹിക്കും. അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ജസ്റ്റീസ് സിറിയക് ജോസഫ്, ജോസ് കെ മാണി എംപി, സുരേഷ് കുറുപ്പ് എംഎൽഎ, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, ഫാ. മാത്യു കുഴിപ്പിള്ളിൽ, ഫാ. ജോസ് നെടുങ്ങാട്ട്, ഡോ. മേഴ്സി മൂലക്കാട്ട്, ബിബീഷ് ഓലിക്കമുറിയിൽ, പ്രഫ. ജോയി മുപ്രാപ്പള്ളിൽ, ഷൈജി ഓട്ടപ്പള്ളിൽ, സാബു മുണ്ടകപ്പറന്പിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ ഒൗസേപ്പ് ജോണ് പുളിമൂട്ടിലിന് ബെസ്റ്റ് ബിസിനസ്മാൻ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
വാർഷികാഘോഷങ്ങളുടെ രണ്ടാം ദിനമായ ഇന്നലെ കേരള ചരിത്രത്തിൽ ക്നാനായ സമുദായത്തിന്റെ സംഭാവനകൾ എന്ന വിഷയത്തിൽ റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് സെമിനാർ നയിച്ചു. തുടർന്ന് കെസിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം ചേർന്നു.
വൈകുന്നേരം നടത്തപ്പെട്ട ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസ്, ക്നാനായ സുന്ദരി, മിസ്റ്റർ ക്നാനായ, ദന്പതീപൊരുത്തം തുടങ്ങിയ മത്സരങ്ങൾ കുമാരി ട്രീസ ഡെമിസ് പുളിമൂട്ടിൽ ഉദ്ഘാടനംചെയ്തു.
വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് ആമുഖസന്ദേശം നൽകി.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്. ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽ.എ, തോമസ് ചാഴികാടൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വിമലക്കുട്ടിയമ്മ, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ സെക്രട്ടറി തോമസ് പീടികയിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.