തൃശൂര്‍: ക്ഷേത്രക്കുളത്തിലെ ചളിയില്‍ പുതഞ്ഞ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന് ദാരുണാന്ത്യം. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ രവീന്ദ്രനാഥനാണ് (70) മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.

പേരക്കുട്ടികളായ ആദിത്യനും അര്‍ജുനനുമൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു രവീന്ദ്രനാഥന്‍. അദ്ദേഹത്തിന്‍റെ മകളുടെ മക്കളാണ് ഇരുവരും. അര്‍ജുനന്‍റെ കാല്‍ ചളിയില്‍ പുതഞ്ഞതോടെ കുളത്തില്‍ മുങ്ങിത്താഴ്ന്നു. ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ ആദിത്യനും കുളത്തില്‍ അകപ്പെട്ടു. രണ്ട് പേര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല.

കുട്ടികള്‍ അപകടത്തില്‍പെട്ടത് കണ്ട് കുളത്തിലേക്ക് എടുത്ത് ചാടിയ രവീന്ദ്രനാഥന്‍ മുങ്ങിപ്പോകുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളുടെ അച്ഛന്‍ വിജയകുമാര്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഏറെ വൈകിയിട്ടും ഇവരെ കാണാതായതിന് പിന്നാലെ വിജയകുമാര്‍ കുളക്കടവില്‍ എത്തിയപ്പോഴാണ് മക്കള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍ കുളത്തിലേക്ക് എടുത്ത് ചാടി കുട്ടികളെ രണ്ടുപേരെയും രക്ഷിച്ചു.

അല്‍പനേരം കഴിഞ്ഞാണ് രവീന്ദ്രനെ കാണാനില്ലെന്ന് മനസിലായത്. ഉടന്‍ തന്നെ കുളത്തില്‍ നടത്തിയ തെരച്ചിലില്‍ രവീന്ദ്രനെ കണ്ടെത്തി. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളത്തില്‍ വീണ് അബോധാവസ്ഥയിലായ അര്‍ജുനനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം റിട്ട. ജീവനക്കാരനാണ് രവീന്ദ്രനാഥന്‍. ഹൃദയാഘാതമാണ് രവീന്ദ്രനാഥന്‍റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു.