"എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന? വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം': കമലിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Tuesday, June 3, 2025 3:23 PM IST
ബംഗളൂരു: കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന പരാമര്‍ശത്തിൽ നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും കോടതി ചോദിച്ചു.
ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും ജസ്റ്റീസ് നാഗ പ്രസന്ന ചൂണ്ടിക്കാണിച്ചു.
തന്റെ പുതിയ ചിത്രമായ 'തഗ് ലൈഫി'ന്റെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമല്ഹാസന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
"നിങ്ങളൊരു സാധാരണക്കാരനല്ല, പൊതുവിടത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാന്‍ തയാറല്ലെങ്കില്‍ എന്തിനാണ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് അതില്‍ ഖേദമില്ല. നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആയിരിക്കാം, എന്നുകരുതി ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ല.
ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്താവന നടത്താൻ കഴിയില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചത്? അസ്വസ്ഥത, പൊരുത്തക്കേട്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്?’ - കോടതി ചോദിച്ചു.
കർണാടകയിൽ നിന്നും കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, കര്‍ണാടകയില്‍ 'തഗ് ലൈഫ്' കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ നിഷേധിക്കരുതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ധ്യാന്‍ ചിന്നപ്പ ചൂണ്ടിക്കാട്ടി. ഇതിന് അവര്‍ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി.
സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളിൽ നിന്നുള്ള ആഹ്വാനങ്ങൾക്കും ഭീഷണികൾക്കുമിടയിലാണ് താരം കർണാടക ഹൈക്കോടതിയെ സമീപിച്ചത്. തഗ് ലൈഫ് പ്രദർശനം നിരോധിച്ചത് നിയമ വിരുദ്ധമാമെന്നും സിനിമ റിലീസിന് സംരക്ഷണം നൽകണമെന്നുമായിരുന്നു ഹർജിയിൽ കമൽ ഹാസന്റെ വാദം.