മരുമകൻ 108 കോടിയും 1,000 പവനും തട്ടി; വ്യവസായിയുടെ പരാതിയിൽ അന്വേഷണം
Thursday, November 24, 2022 4:55 PM IST
ആലുവ: ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പ്രവാസി വ്യവസായിയിൽനിന്നും മരുമകൻ 108 കോടിയിലധികം രൂപയും 1,000 പവനും തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ ബൈപാസ് തൈനോത്ത് റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വിദ്യാഭ്യാസ സംരംഭകനിൽനിന്നു കാസർഗോഡ് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് പരാതി.
മുന്‍ ഡിഐജി മുഹമ്മദ് ഹസന്റെ മകനാണ് വ്യവസായിയായ അബ്ദുള്‍ ലാഹിർ ഹസന്. ദുബായിയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടും ഫലം ഉണ്ടാകാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
അഞ്ചുവർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഇയാൾക്ക് വിവാഹം ചെയ്തു നൽകിയത്. വിവാഹ സമയം നല്‍കിയത് 1,000 പവനും റേഞ്ച് റോവറുമായിരുന്നു. വിവാഹത്തിനു നൽകിയ ആഭരണങ്ങൾ വിറ്റു. കമ്പനിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നും പിഴയടയ്ക്കാൻ 3.9 കോടി വേണമെന്നു പറഞ്ഞായിരുന്നു ആദ്യം പണം വാങ്ങിയത്.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ലാഹിർ ഹസൻ നടത്തിയ അന്വഷണത്തിൽ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ബംഗളൂരുവിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നു. മറ്റുള്ളവരുടെയെല്ലാം പേരിൽ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നത് ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതായി ഹസൻ പറയുന്നു.
രാജ്യാന്തര ഫുട്വെയർ ബ്രാൻഡിന്റെ ഷോറും തുടങ്ങാനും കിഡ്സ് വെയർ ശൃംഖലയിൽ പണം മുടക്കാൻ അടക്കം വിവിധ പദ്ധതികളുടെ പേരിൽ തട്ടിയെടുത്തത് 100 കോടിയിലധികം രൂപയാണെന്ന് പരാതിയിൽ പറയുന്നു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസെൻ ചെയ്യിച്ച് ബോട്ടീക് ഉടമയായ ഭാര്യാമാതാവിനെയും കബളിപ്പിച്ചിട്ടുണ്ട്.
വിവിധ പദ്ധതികളുടെ പേരിൽ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിർ ഹസൻ പറയുന്നു. വൈദ്യനായ സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതി. എന്നാൽ 23 കോടി രൂപയേ ഭാര്യാപിതാവിനു കൊടുക്കാനുള്ളൂവെന്നാണ് മുഹമ്മദ് ഹാഫിസ് പോലീസിനെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.