കാട്ടുപോത്തിനല്ല, വനംമന്ത്രിക്കാണ് മയക്കുവെടി വയ്ക്കേണ്ടത്: ചെന്നിത്തല
സ്വന്തം ലേഖകൻ
Monday, May 22, 2023 5:16 PM IST
എരുമേലി: കാട്ടുപോത്ത് വിവാദത്തിൽ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കാട്ടുപോത്തിനല്ല, മന്ത്രിക്കാണ് ഇപ്പോൾ മയക്കുവെടി വയ്ക്കേണ്ടത്. അദ്ദേഹത്തിന് സ്ഥലകാല വിഭ്രാന്തി ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.
കണമലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയില്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രംഗത്തെത്തി.
സംഭവത്തിന് ശേഷം വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. കണമലയിലിറങ്ങിയ കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വനത്തില്‍വച്ച് നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്ന് അക്രമാസക്തനായ പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ വിചിത്ര കണ്ടെത്തൽ. എന്നാൽ നായാട്ടുകാർ വനത്തിൽ കയറിയതിന്റെ തെളിവുകളൊന്നും വനംവകുപ്പിന്റെ കൈവശമില്ല.
ആക്രമണകാരിയായ പോത്തിനെ കണ്ടെത്തി വെടിവയ്ക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ആരോപിച്ചു.