ന്യൂഡല്‍ഹി: ഹൈക്കോടതി വിധിക്കെതിരേ മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം. ഫൈസലിനുവേണ്ടി അഭിഭാഷകന്‍ കെ.ആര്‍. ശശിപ്രഭുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആകും ഹാജരാവുക. ഈ ഈ മാസം ഒന്‍പതിനാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതിനിടെ, മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് അംഗത്വം റദ്ദാക്കിയത്.

വധശ്രമക്കേസില്‍ താന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്‍റെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.

ഇത് രണ്ടാംവട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്.

പിന്നീട് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നു. എന്നാല്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയാറാകാതെ വന്നതോടെ വീണ്ടും അയോഗ്യനാക്കപ്പെടുകയായിരുന്നു.