സാന്പത്തിക പ്രതിസന്ധി അതിരൂക്ഷം: ശന്പള പരിഷ്കരണ കുടിശികയുടെ രണ്ടാം ഗഡുവും തടഞ്ഞ് സർക്കാർ
Thursday, October 12, 2023 5:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെയും സ്കൂൾ-കോളേജ് അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും തത്കാലം പിഎഫിൽ ലയിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം.
കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാലാണ് സർക്കാർ തീരുമാനമെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. 3000 കോടിയോളം രൂപയുടെ ബാധ്യതയിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാനും ഇതോടെ സർക്കാരിനായി.
ഇത്രയും തുക പിഎഫിൽ ലയിപ്പിക്കുമ്പോൾ അത് പബ്ലിക് അക്കൗണ്ടിൽ വരുന്നതിനാൽ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നതിനാലാണ് രണ്ടാംഗഡു കുടിശിക നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള നിർണായകതീരുമാനം.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക 14,000 കോടിയോളം രൂപ വരുമെന്നാണ് കണക്കുകൂട്ടൽ.
2019 ജൂലായ് ഒന്നുമുതൽ 2021 ഓഗസ്റ്റ് 28 വരെയുള്ള കുടിശിക നാലു ഗഡുക്കളായി 25 ശതമാനം വീതം ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
അതനുസരിച്ച്, 2023 ഏപ്രിൽ ഒന്നിന് ആദ്യ ഗഡുവും ഒക്ടോബർ ഒന്നിന് രണ്ടാം ഗഡുവും നൽകണം. ബാക്കിയുള്ള രണ്ടു ഗഡു അടുത്ത വർഷം ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി കനത്തതോടെ ഏപ്രിലിൽ ഒന്നാം ഗഡു നൽകുന്നതും സർക്കാർ നീട്ടിവെച്ചിരുന്നു. ഇതിനു പുറമേയാണ് രണ്ടാംഗഡുവും നീട്ടിവെച്ചുള്ള ഇപ്പോഴത്തെ തീരുമാനം.
സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 11-ാം ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു പിഎഫ് അക്കൗണ്ടിൽ നൽകുന്നത് നീട്ടിവെച്ചതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ രണ്ടാം ഗഡു പിഎഫ്. അക്കൗണ്ടിലേക്കു നൽകുന്നത് ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ നീട്ടിവെച്ചെന്നാണ് വിശദീകരണം.