തൃശൂര്‍: 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു സ്‌കൂള്‍ കായിക മേളയ്ക്ക് തൃശൂര്‍ വേദിയാകുന്നു. കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തിലാണ് 65ാം സ്‌കൂള്‍ കായിക മേളയോ‌ടനുബന്ധിച്ചുള്ള മത്സരങ്ങള്‍ നടക്കുക. 98 ഇനങ്ങളിലായി 3000ത്തിലധികം കൗമാര താരങ്ങള്‍ മേളയില്‍ അണി നിരക്കും.

സ്‌കൂള്‍ കായിക മേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ 8.30ന് തൃശൂര്‍ തേക്കിന്‍കാടില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു ഫുട്‌ബോള്‍ താരം ഐ.എം. വിജയന് ദീപശിഖ കൈമാറി മേള ഉദ്ഘാടനം ചെയ്യും.

17 ന് രാവിലെ ഏഴ് മുതല്‍ മത്സരയിനങ്ങള്‍ ആരംഭിക്കും. 20 ന് വൈകീട്ട് നാലിനാണ് സമാപന സമ്മേളനം. ഇന്നു മുതല്‍ കായിക താരങ്ങള്‍ എത്തി തുടങ്ങും.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും പകലും രാത്രിയുമായാണ് മല്‍സരം. രാവിലെ 6.30 മുതല്‍ വൈകീട്ട് 8.30 വരെ മത്സരങ്ങള്‍ നടക്കും. 6000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ സദ്യയും മേളയില്‍ ഒരുങ്ങും.