കേരള മുഖ്യമന്ത്രി സംഘപരിവാർ ഇടനിലക്കാരനായി അധഃപതിച്ചു: വി.ഡി. സതീശൻ
Saturday, October 21, 2023 11:18 PM IST
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സംഘപരിവാറിനു വേണ്ടി പ്രവർത്തിക്കുന്ന ഇടനിലക്കാരന്റെ റോളിലേക്ക് അധഃപതിച്ചെന്നാണ് ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പ്രസ്താവനകൾ വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ജെഡിഎസിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചതും എൽഡിഎഫിന്റെ ഘടകകക്ഷിയായി നിലനിർത്തിയിരിക്കുന്നതും പിണറായി വിജയന്റെ മഹാമനസ്കതയെന്നാണ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞത്. അതുതന്നെയാണ് ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞതും.
എൻഡിഎ സഖ്യത്തിൽ ചേർന്നതുൾപ്പെടെ എല്ലാം പിണറായിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തൽ അടിവരയിടുന്നതാണ് കുമാരസ്വാമിയുടെ പ്രസ്താവന.
ദേശീയതലത്തിൽ സംഘപരിവാറിനൊപ്പം പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ജെഡിഎസ്. സംഘപരിവാറിൽ ചേർന്ന് ഒന്നരമാസമായിട്ടും സംസ്ഥാനത്ത് ജെഡിഎസ് സിപിഎം നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമാണ്.
പിണറായി മന്ത്രിസഭയിൽ അവർക്ക് ഇപ്പോഴും പ്രതിനിധിയുണ്ട്. എൻഡിഎയുടെ ഘടകകക്ഷിയായ ജെഡിഎസിനോട് മാറി നിൽക്കണമെന്ന് പറയാനുള്ള രാഷ്ട്രീയ ആർജവം പിണറായി വിജയനും സിപിഎമ്മിനുമില്ല.
ഇതാണ് ഒത്തുതീർപ്പിന്റെ രാഷ്ട്രീയം. സംഘപരിവാർ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷ വാദം വീണ്ടും വീണ്ടും ശരിയാണെന്ന് തെളിയുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.