ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍, ഗാസയിലേക്ക് സഹായമെത്തിക്കും
വെബ് ഡെസ്ക്
Friday, October 27, 2023 7:00 AM IST
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കവേ പ്രദേശത്ത് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നും ഇയു അറിയിച്ചു.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടന്നെ് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടില്ല.
ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണം 7000 കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. തുടര്‍ച്ചയായ വ്യോമാക്രമണത്തിന് പുറമേ ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വ്യോമാക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സേന വ്യാപകമായ റെയ്ഡ് തുടരുകയാണ്. ഇസ്രയേല്‍ തടവിലാക്കിയ 6,000 പലസ്തീന്‍കാരെയും മോചിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഹമാസിന്‍റെ ബന്ദികളായി വിദേശികള്‍ അടക്കം 222 പേരുണ്ടെന്നും ഇതില്‍ നാലുപേര്‍ മാത്രമാണ് മോചിതരായതെന്നും ഇസ്രയേല്‍ അറിയിച്ചു.