റിയാദ്: രാജ്യത്തെ ഔദ്യോഗിക തീയതികള്‍ ഇനി മുതല്‍ ഇംഗ്ലീഷ് (ഗ്രിഗോറിയന്‍) കലണ്ടര്‍ പ്രകാരമാകും കണക്കാക്കുക എന്നറിയിച്ച് സൗദി അറേബ്യ. റിയാദില്‍ വച്ച് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് കലണ്ടര്‍ അടിസ്ഥാനമാക്കാന്‍ തീരുമാനമായത്.

മതപരമായ കാര്യങ്ങള്‍ക്ക് ഇപ്പോഴുള്ളത് പോലെ അറബിക് (ഹിജ്‌റ) കലണ്ടര്‍ ഉപയോഗിക്കുന്നത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയിലെ ഔദ്യോഗിക തീയതികളടക്കം ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനഃക്രമീകരിക്കും.

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാണിജ്യ ലൈസന്‍സ്, വിസ തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട തീയതികളിലും ഇംഗ്ലീഷ് കലണ്ടറിനെയാകും ഇനി അടിസ്ഥാനമാക്കുക. മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ ഹിജ്‌റ തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുമായിരുന്നു. ഇനി മുതല്‍ ഇംഗ്ലീഷ് തീയതി മാത്രമാകും ഉണ്ടാകുക.