എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിച്ചു, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല: സതീശൻ
Thursday, November 2, 2023 12:16 PM IST
തിരുവനന്തപുരം: കേരളവർമ കോളജ് തെരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിൽ എസ്എഫ്ഐ ജയിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെഎസ്യുവിന്റെ വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്ഐയെന്നും രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും അതിന് കൂട്ടുനിന്നെന്നും സതീശൻ ആരോപിച്ചു.
കേരളവർമയിൽ ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. എന്ത് കാരണത്താൽ കെഎസ്യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരളവർമയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ടുതവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കെഎസ്യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരളവർമയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സിപിഎമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
ശ്രീക്കുട്ടന്റെയും കെഎസ്യുവിന്റെയും പോരാട്ടം കേരളവർമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. കെഎസ്യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക,കേരളം ഒപ്പമുണ്ടെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.