പച്ചകുത്തൽ ! അനധികൃതമായി പ്രവർത്തിക്കുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങൾ
Monday, November 6, 2023 6:34 AM IST
ആലപ്പുഴ: നിയമങ്ങൾ അനുസരിക്കാതെ പച്ചകുത്തുന്നവരെ പിടികൂടാൻ പദ്ധതി. ഇതിനായി പഞ്ചായത്ത് അധികൃതരും നഗരസഭക്കാരും രംഗത്തിറങ്ങിയിരിക്കുകയാണ്.
പച്ചകുത്തുന്നവരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരേ സൂചിയും മഷിയും ഉപയോഗിച്ച് പച്ചകുത്തുന്നത് മാരകരോഗങ്ങൾ പടരുന്നതിനിടയാക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.
ടാറ്റൂ അടിക്കുന്നതിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2021ൽ ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാൽ, അതിലെ നടപടികൾ മിക്കപ്പോഴും പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.
പൊതുസ്ഥലങ്ങൾ, ഉത്സവപ്പറമ്പുകൾ, തെരുവോരങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പച്ചകുത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയാണ് സർക്കാർ ഉത്തരവ്. പച്ചകുത്തുമ്പോൾ ചായങ്ങൾ കുത്തിവെക്കുന്നതുമൂലം ചിലർക്ക് അലർജി, കുത്തുന്ന ഭാഗത്ത് നീർക്കെട്ട്, ത്വക്കിനെ ബാധിക്കുന്ന ക്ഷയരോഗം, കാൻസർ തുടങ്ങിയവയുണ്ടാകാൻ സാധ്യതയുണ്ട്.
ഇതിനുപുറമേ അണുവിമുക്തമാക്കാത്ത സൂചി, സിറിഞ്ച് എന്നിവ ഉപയോഗിക്കുന്നതുമൂലം മാരക പകർച്ചവ്യാധികളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് വി, ടെറ്റനസ്, എയ്ഡ്സ് എന്നിവ പിടിപെടാനും സാധ്യതയുണ്ട്.
ഇതിനാൽ, കർശന നിയന്ത്രണം വേണമെന്നും ലൈസൻസിന് പ്രത്യേക നിബന്ധന വേണമെന്നുമാണ് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചത്.
ഇതു പ്രകാരം ലൈസൻസുള്ളവർക്ക് മാത്രമാണ് ഇനി മേലിൽ പച്ചകുത്താൻ അവകാശമുള്ളത്. ഉപയോഗിക്കുന്ന മഷി ഡ്രഗ് കൺട്രോളർ അംഗീകരിച്ചതായിരിക്കണം.
ഗ്ലൗസ് ധരിച്ചു കൊണ്ടുമാത്രമാവണം പച്ചകുത്തലെന്നും പച്ചകുത്തിയ ശേഷം അത് ഊരിമാറ്റണമെന്നും നിർദേശമുണ്ട്.
സൂചികൾ ഉടൻ നശിപ്പിക്കാവുന്നവയാണെന്നും സീൽചെയ്ത പാക്കറ്റുകളിലെത്തുന്നതാണെന്നും ഉറപ്പാക്കണം.
ഉപകരണങ്ങൾ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും പച്ചകുത്തൽ തൊഴിലാളി ഹെപ്പറ്റൈറ്റിസ് ബി വാക്സിനെടുത്തിരിക്കുകയും വേണം. പച്ചകുത്തുന്നതിനുമുമ്പും ശേഷവും ആ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. എന്നിങ്ങനെയാണ് നിബന്ധനകൾ.