ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി യുണീക് ഐഡി തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കാകും ഈ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കുക എന്നും ഡിസംബറോടെ ഇതു നിലവില്‍ വരുമെന്ന് ടെലികോം വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഒരു ഉപഭോക്താവിന് എത്ര സിം കാര്‍ഡ് ഉണ്ടെങ്കിലും ഒരു യുണീക് ഐഡി മാത്രമാകും ഉണ്ടാകുക. ഇത് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റല്‍ ഐഡിക്ക് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പില്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെട്ടാല്‍ യുണീക് ഐഡി നമ്പര്‍ ഉപയോഗിച്ച് ആളെ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല ഈ വ്യക്തിയുടെ പേരിലുള്ള മറ്റ് ഫോണ്‍ നമ്പറുകള്‍, ഇത് വാങ്ങിയ സ്ഥലത്തിന്‍റെയും ഉപയോഗിക്കുന്ന സ്ഥലത്തിന്‍റെയും വിശദാംശങ്ങൾ എന്നിവയടക്കം ലഭിക്കും.

സിം വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള "അസ്ത്ര്' സോഫ്റ്റ്‌വെ‌യർ ഉപയോഗിച്ച് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് ഒരാള്‍ക്ക് സ്വന്തം പേരിൽ എടുക്കാവുന്നത് പരമാവധി ഒമ്പത് സിമ്മുകളാണ്. അതില്‍ കൂടുതല്‍ സിം വാങ്ങിയാല്‍ സറണ്ടര്‍ ചെയ്യേണ്ടി വരും.