ഉഡുപ്പി ആക്രമണം: വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ്
ഉഡുപ്പിയിൽ യുവാവ് ആക്രമിച്ച കുടുംബാംഗങ്ങളുടെ വീട്, മരിച്ച ഹസീന,അയനാസ് , അസീം എന്നിവർ ഇൻസെറ്റിൽ
വെബ് ഡെസ്ക്
Monday, November 13, 2023 5:25 AM IST
മംഗളൂരു: ഉഡുപ്പിയിൽ യുവാവിന്റെ ആക്രണത്തിനിരയായ 70കാരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസീനയുടെ ഭർതൃമാതാവാണ് ഹാജിറ (70). ഹസീനയെയും മൂന്നു മക്കളെയും പ്രതി ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ഹാജിറയ്ക്കും കുത്തേറ്റതെന്നും വയറ്റിൽ നിരവധി തവണ കുത്തേറ്റ ഹാജിറ വീട്ടിലെ ടോയ്ലറ്റിൽ അഭയം തേടുകയായിരുന്നുവെന്നും ഉഡുപ്പി പോലീസ് വ്യക്തമാക്കി.
ടോയ്ലറ്റിന്റെ വാതിൽ അകത്ത് നിന്നും പൂട്ടിയ ഹാജിറ പോലീസ് വന്നപ്പോഴും വാതിൽ തുറക്കാൻ ഭയപ്പെട്ടു. ഒടുവിൽ പോലീസ് ബലമായി വാതിൽ തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹാജിറ ഇപ്പോഴും ഐസിയുവിലാണ്.
കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിൽ വന്നതെന്നും മോഷണം നടത്തുക എന്ന ലക്ഷ്യം ഇയാൾക്കില്ലായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. കൃത്യം നടന്ന വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല. ഞായറാഴ്ച രാവിലെ 8.30നും ഒന്‍പതിനും ഇടയിലായിരുന്നു സംഭവം.
പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാന്(23), അസീം(14), അയനാസ്(20) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പറ്റി ലഭ്യമായ സൂചനങ്ങൾ പോലീസ് നൽകിയിരുന്നു.
കൊലയ്ക്ക് പിന്നിൽ മാസ്ക് ധരിച്ചെത്തിയ ഒരളാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. കൃത്യം നടത്താനുള്ള കാരണം വ്യക്തിവൈരാഗ്യമാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മാസ്ക് ധാരിയായ വ്യക്തി ഓട്ടോയിലാണ് ഇവരുടെ വീട്ടിലേക്ക് വന്നതെന്നും പോലീസ് അറിയിച്ചു. ഇയാളെ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ ശ്യാമിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പുറത്ത് വിട്ടിട്ടുണ്ട്.