ഇസ്രയേലില്‍ വെടിനിര്‍ത്തലിനായി സമ്മര്‍ദം ചെലുത്തണം; ബൈഡന് കത്ത് നല്‍കി ഉന്നത ഉദ്യോഗസ്ഥര്‍
ഇസ്രയേലില്‍ വെടിനിര്‍ത്തലിനായി സമ്മര്‍ദം ചെലുത്തണം; ബൈഡന് കത്ത് നല്‍കി ഉന്നത ഉദ്യോഗസ്ഥര്‍
Wednesday, November 15, 2023 6:41 AM IST
വെബ് ഡെസ്ക്
ന്യൂയോര്‍ക്ക്: യുദ്ധം ശക്തമായി തുടരുന്ന ഇസ്രയേലില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍. 40 വകുപ്പുകളില്‍ നിന്നുള്ള 400 ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ഉന്നയിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കത്ത് നല്‍കി.

വൈറ്റ് ഹൗസ്, നീതി ന്യായ വകുപ്പ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ എന്നീ വിഭാഗങ്ങളിലടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വെടി നിര്‍ത്തലിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനൊപ്പം തടവുകാരെ മോചിപ്പിക്കുക, വെള്ളം - ഇന്ധനം എന്നിവയുടെ വിതരണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഹമാസുമായി ബന്ധമുള്ളവര്‍ക്കും ഹമാസിന് പിന്തുണ നല്‍കുന്ന ഇറാന്‍ സംഘങ്ങള്‍ക്ക് മേലും യുഎസ് മൂന്നാം തവണയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ബൈഡന് കത്തെഴുതിയിരിക്കുന്നത്.


ഹമാസിനേയും ഇസ്ലാമിക് ജിഹാദിനേയും ഇറാന്‍ സഹായിക്കുന്നുവെന്നും ഇസ്ലാമിക് റെവല്യുഷണറി ഗാര്‍ഡ് കോര്‍പ് വഴിയാണ് ഇറാന്‍ ഹമാസിന് പിന്തുണ നല്‍കുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി.

ഗാസയ്ക്കു മേല്‍ ഹമാസിനുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് തിങ്കളാഴ്ച പറഞ്ഞു. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇസ്രയേല്‍ മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

ഹമാസിന് ഗാസയുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും തീവ്രവാദികള്‍ തെക്കോട്ട് ഓടിയിരിക്കുകയാണെന്നും ജനങ്ങള്‍ ഹമാസിന്‍റെ കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയാണിപ്പോഴെന്നും മന്ത്രി പറഞ്ഞു.

പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഗാലന്‍റ് കൂട്ടിച്ചേര്‍ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<