ഒറാലി (ഒഡീഷ): അധ്യാപിക ശിക്ഷിച്ചതിന് പിന്നാലെ പത്തു വയസുകാരന് ദാരുണാന്ത്യം. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലുള്ള ജയ്‌പോരിലാണ് സംഭവം. ഇവിടെ ഒറാലി എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ രുദ്ര നാരായണ്‍ സേതിയാണ് മരിച്ചത്.

ചൊവാഴ്ച നടന്ന സംഭവത്തെ പറ്റിയുള്ള വിവരം വൈകിയാണ് പുറത്ത് വന്നത്. ക്ലാസ് നടക്കുന്ന സമയത്ത് രുദ്രയും മറ്റ് നാലു കുട്ടികളും കളിക്കുന്നത് കണ്ട ടീച്ചര്‍ ഇവരോട് ശിക്ഷയായി സിറ്റ് അപ്പ് എടുക്കാന്‍ പറയുകയും ഇത് ചെയ്യുന്നതിനിടെ രുദ്ര കുഴഞ്ഞ് വീഴുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. കുട്ടികള്‍ക്ക് ഇത്തരമൊരു ശിക്ഷ നല്‍കിയ അധ്യാപികയ്‌ക്കെതിരെ വന്‍ രോഷമുയര്‍ന്നിരുന്നു.