കോട്ടയം: കറുകച്ചാലില്‍ ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. "ചട്ടിയും തവിയും' എന്ന ഹോട്ടലിന്‍റെ ഉടമയായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്.

ഹോട്ടലിന്‍റെ സഹ ഉടമ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് അറസ്റ്റിലായതെന്ന് തൃക്കൊടിത്താനം പോലീസ് അറിയിച്ചു. ഈ മാസം 15നാണ് രഞ്ജിത്തിനെ ഹോട്ടലിലെ ജീവനക്കാരനായ ജോസ്. കെ. തോമസ് എന്നയാള്‍ കുത്തി കൊലപ്പെടുത്തിയത്.

സോണിയയും ജോസും ഏതാനും നാളുകളായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് സോണിയയും രഞ്ജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

തർക്കത്തിനു പിന്നാലെയാണ് രഞ്ജിത്തിനെ വകവരുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് സൂചന. തൃക്കൊടിത്താനം സ്‌റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സോണിയയുടെ പേരില്‍ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.