തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം.
എല്‍ഡിഎഫില്‍ സിപിഎമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കാസർഗോഡ് - എം.വി. ബാലകൃഷ്ണന്, കണ്ണൂര്‍ - എം.വി. ജയരാജന്, വടകര - കെ.കെ. ശൈലജ, കോഴിക്കോട് - എളമരം കരീം, മലപ്പുറം - വി. വസീഫ്, പൊന്നാനി - കെ.എസ്. ഹംസ, പാലക്കാട് - എ. വിജയരാഘവന്, ആലത്തൂര്‍ - കെ. രാധാകൃഷ്ണന്, എറണാകുളം - കെ.ജെ. ഷൈന്‍, ചാലക്കുടി - സി. രവീന്ദ്രനാഥ്, ആലപ്പുഴ - എ.എം. ആരിഫ്, ഇടുക്കി - ജോയ്സ് ജോര്‍ജ്, പത്തനംതിട്ട - തോമസ് ഐസക്, കൊല്ലം - എം. മുകേഷ്, ആറ്റിങ്ങല്‍ - വി. ജോയ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എംപി, മൂന്ന് എംഎല്‍എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
സിപിഐയുടെ നാലു സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്, മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാര്‍, തൃശൂരില്‍ വി.എസ്. സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍. കോട്ടയത്ത് എല്‍ഡിഎഫിനു വേണ്ടി കേരളാ കോണ്‍ഗ്രസ്-എം നേതാവ് തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ മാറ്റിനിര്‍ത്തുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതയ്ക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരു കുടക്കീഴില് കൊണ്ടുവരികയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ എന്ന പൊതുവേദി പരസ്പരം സഹകരിച്ചുകൊണ്ട് ഈ ഒരു ലക്ഷ്യമാണ് നേടിയെടുക്കുന്നത്. അത്തരത്തിലുള്ള കൂട്ടുകെട്ടുകൾ രാജ്യത്തുടനീളം വളർന്നു വരുന്നു എന്നതാണ് ആശ്വാസകരമായ കാര്യം. ഒരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു തന്നെ ഐക്യം രൂപപ്പെട്ടുവരികയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.