പാർട്ടി പ്രതിരോധത്തിലാകുന്പോൾ പോഷക സംഘടനകളെ തള്ളിപ്പറയുന്നതു സിപിഎം രീതി: ഉമേഷ് ബാബു
Friday, April 12, 2024 4:15 PM IST
കണ്ണൂര്: ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന കേവലം സാങ്കേതികം മാത്രമാണെന്നും പാർട്ടി പ്രതിരോധത്തിലാകുന്പോൾ പാർട്ടി നിയന്ത്രണത്തിലുള്ള ബഹുജന യുവജന സംഘടനകളെ തള്ളിപ്പറയുന്നത് സിപിഎം രീതിയാണെന്നും എഴുത്തുകാരനും മാർക്സിസ്റ്റ് ചിന്തകനുമായ കെ.സി. ഉമേഷ് ബാബു.
പാനൂർ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനക്കേസിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണു ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത്.
എല്ലാക്കാലത്തും സിപിഎം ഇത്തരം നിലപാടാണ് പുലർത്താറുള്ളത്. ഓരോ സംഘടനയ്ക്കും അതിന്റെ ഭരണഘടനയും ബൈലോയും ഉണ്ടാകുമെന്നത് ശരിയാണ്. എന്നാൽ പാർട്ടിയുടെ കീഴിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. കേഡർസ്വഭാവമുള്ള പാർട്ടിയാണ് ബഹുജന സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
സിപിഎം അനുഭാവികളായ സർക്കാർ ജീവനക്കാരുടെ സർവീസ് സംഘനടകളെപോലും നിയന്ത്രിക്കുന്നത് പാർട്ടിയാണ്. പ്രത്യക്ഷത്തിൽ പാർട്ടി ഉണ്ടാകുകയില്ലെങ്കിലും പൂർണ നിയന്ത്രണം പാർട്ടിക്കായിരിക്കും. പാർട്ടി അറിയാതെ യുവജന, ബഹുജന, സർവീസ് സംഘനടകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവില്ലെന്നും കെ.സി. ഉമേഷ് ബാബു പറഞ്ഞു.