ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ നീക്കി
Monday, April 15, 2024 10:25 PM IST
തിരുവനന്തപുരം: ആനയെഴുന്നെള്ളിപ്പിലടക്കം ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്നതടക്കമുള്ള അപ്രായോഗികമായ നിർദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പുറത്തിറക്കിയ വിവാദ സർക്കുലർ സർക്കാർ പിൻവലിച്ചു.
പകരം പുതിയ സർക്കുലർ വനം വകുപ്പ് പുറത്തിറക്കി. ആനയും ആളുകളും തമ്മിൽ 50 മീറ്റർ അകലം വേണമെന്ന നിർദേശം ഉൾപ്പടെ ഭേദഗതി വരുത്തി. ഇത് ആറു മീറ്റർ മതിയെന്നാണ് പുതിയ സർക്കുലറിലെ നിർദേശം. ആനയെ ഒരു സംഘം ഡോക്ടർമാർ പരിശോധിക്കണമെന്നതു ഒരു ഡോക്ടർ പരിശോധിച്ചാൽ മതി എന്നും പുതിയ ഉത്തരവിൽ മാറ്റിയിട്ടുണ്ട്.
ആനയുടെ ചുറ്റളവിൽ താളമേളങ്ങൾ പാടില്ലെന്ന നിർദേശം പിൻവലിച്ചു. പകരം ആനകൾക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തിൽ സുരക്ഷിതമായ അകലത്തിൽ ക്രമീകരിച്ചാൽ മതിയെന്നാണു പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. തിരുത്തിയ സർക്കുലർ വനംവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
ഉത്സവങ്ങളിൽ പൊതു ജനങ്ങൾക്കും ആനകൾക്കും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു ഹൈക്കോടതിയിൽ ഫയൽ ചെയ്ത വിവിധ കേസുകളിൽ സർക്കാരിന്റെ നിലപാട് അറിയിക്കുന്നതിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം ആദ്യ സർക്കുലർ പുറത്തിറക്കിയത്.
എന്നാൽ, തൃശൂർ പൂരത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ആനയെഴുന്നള്ളിപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സർക്കുലറിനെതിരെ ആന ഉടമകളും തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആനപ്രേമികളും രംഗത്തെത്തിയതോടെ സർക്കാർ നിലപാട് മയപ്പെടുത്തുകയായിരുന്നു.