പരുന്തുംപാറയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റി
Monday, March 10, 2025 6:39 PM IST
ഇടുക്കി: പരുന്തുംപാറയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കി. ചങ്ങനാശേരി സ്വദേശി സജിത്ത് ജോസഫ് കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്.
ഭൂമി കൈയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് പണിതത്.
വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ മൂന്നേക്കർ മുപ്പത്തിയൊന്നു സെന്റ് സർക്കാർ ഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.