തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു
Wednesday, April 23, 2025 5:17 PM IST
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക്കിനായി വീടിന് സമീപത്തുള്ള തോട്ടിൽ പരിശോധന നടത്തുകയാണ്.
ഹാർഡ് ഡിസ്ക് തോട്ടിൽ വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് ആണ് പിടിയിലായത്. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാൾ പിടിയിലായത്.
ആലത്തൂരിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി.
വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ്ജ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്.