തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; വിജയകുമാറിന്റെ വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക് സമീപത്തെ തോട്ടിൽനിന്ന് കണ്ടെത്തി
Wednesday, April 23, 2025 5:35 PM IST
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെ വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തി. വിജയകുമാറിന്റെ വീടിന് സമീപത്തെ തോട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്.
പ്രതി അമിത്തിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് ഹാർഡ് ഡിസ്ക് തോട്ടിൽ വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തോട്ടിൽ പരിശോധന നടത്തിയത്.
പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് ആണ് പിടിയിലായത്. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലത്തൂരിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി.