മാസാദ്യ ഇടിവ് തുടർന്ന് സ്വർണവില; 70,000 രൂപയ്ക്ക് മുകളിൽതന്നെ
Friday, May 2, 2025 11:03 AM IST
കൊച്ചി: മാസാരംഭത്തിൽ സ്വർണവിലയിൽ വീഴ്ച തുടരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,040 രൂപയിലും ഗ്രാമിന് 8,755 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,185 രൂപയിലെത്തി.
വ്യാഴാഴ്ച പവന് 1,640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇതോടെ, രണ്ടുദിവസം കൊണ്ട് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ്.
ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ 23ന് അതേപടി 2,200 രൂപ കുത്തനെ ഇടിയുകയാണുണ്ടായത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര സ്വർണവില മുകളിലേക്കാണ്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ ഔൺസിന് 3,500 ഡോളർ എന്ന റിക്കാർഡിൽ നിന്ന് 3,212 ഡോളറിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തര വില, ഇപ്പോൾ 3,256 ഡോളറിലേക്ക് തിരിച്ചുകയറി.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.