പാക്കിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യ തിരിച്ചടിക്കും; സൈനിക നടപടി വിശദീകരിച്ച് വനിതാ ഉദ്യോഗസ്ഥര്‍
Wednesday, May 7, 2025 11:28 AM IST
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ നടപടി വിശദീകരിച്ച് സൈന്യം. ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സൈന്യം അറിയിച്ചു.
കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നീ വനിതാ ഉദ്യോഗസ്ഥരാണ് സൈനിക നടപടികൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. പുലര്‍ച്ചെ 1:05നും 1:30നും ഇടയിലാണ് ആക്രമണം നടത്തിയത്.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്.
ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരരുടെ ക്യാമ്പ് അടക്കമാണ് തകര്‍ത്തത്. മര്‍കസ് തയ്ബയും അജ്മല്‍ കസബവും ഈ ക്യാമ്പില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആക്രമണത്തിൽനിന്ന് സാധാരണ പാക് പൗരന്മാരെ ഒഴിവാക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാക്കിസ്ഥാന്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ല. പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.