നന്തൻകോട് കൂട്ടക്കൊല: വിധി പ്രസ്താവം വീണ്ടും മാറ്റി
Thursday, May 8, 2025 12:27 PM IST
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ വിധിപ്രസ്താവം വീണ്ടും മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
കേദൽ ജിൻസൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടിൽവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് കൊല്ലപ്പെട്ടത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ദീർഘനാളുള്ള ആസൂത്രണത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.
2017 ഏപ്രിൽ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.