ദളിത് യുവതിക്കെതിരായ ക്രൂരത; എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്യും
Tuesday, May 20, 2025 11:24 PM IST
കോഴിക്കോട്: പേരൂര്‍ക്കടയില്‍ ദളിത് യുവതി ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനും മാനസികമായി പീഡിപ്പിച്ച സംഭവത്തിലും കൂടുതൽ നടപടികൾ എടുക്കാൻ തീരുമാനം. എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്യും.
കന്റാൺമെന്റ് അസിസ്റ്റന്റ് കമ്മീഷറുടെ റിപ്പോർട്ടിലാണ് നടപടി. സസ്പെൻ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും.
മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതും പോലീസ് സ്റ്റേഷനിലെത്തിച്ച് 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചതാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ്.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും യുവതി ആരോപിച്ചിരുന്നു.