ദളിത് യുവതിക്കെതിരായ ക്രൂരത; എഎസ്ഐ പ്രസന്നന് സസ്പെൻഷൻ
Wednesday, May 21, 2025 10:11 AM IST
കോഴിക്കോട്: പേരൂര്ക്കടയില് ദളിത് യുവതി ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനും മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നന് സസ്പെൻഷൻ.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ കൂടുതൽ പോലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.
ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. നേരത്തെ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
കന്റാൺമെന്റ് അസിസ്റ്റന്റ് കമ്മീഷറുടെ റിപ്പോർട്ടിലാണ് നടപടി. മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതും പോലീസ് സ്റ്റേഷനിലെത്തിച്ച് 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചതാണ് സംഭവം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ്.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും യുവതി ആരോപിച്ചിരുന്നു.