അൻവറിനെ തള്ളാനാകുന്നില്ല, യുഡിഎഫിന്റെ ഗതികേട് കേരളം കാണുന്നു: എം.വി. ഗോവിന്ദൻ
Tuesday, June 3, 2025 1:51 PM IST
നിലമ്പുർ: പി.വി. അൻവറിനെ ഇപ്പോഴും യുഡിഎഫ് നേതൃത്വത്തിന് തള്ളാൻ സാധിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനകത്തുള്ള സംഘർഷം തുടരുകയാണെന്നും പരിഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാർഥിക്കുമെതിരായി അക്കമിട്ട് അതിശക്തിയായ കടന്നാക്രമണം നടത്തിയ അൻവറിനെ തള്ളാൻ ഇപ്പോഴും കോൺഗ്രസ് നേതൃത്വത്തിനാകുന്നില്ല. വളരെ ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ.
യുഡിഎഫിനകത്തും കോൺഗ്രസിനകത്തും അൻവർ വിഷയത്തിൽ പൊട്ടിത്തെറിയാണ് നടക്കുന്നത്. കോൺഗ്രസും ലീഗും തമ്മിൽ സംഘർഷമാണ്. കോൺഗ്രസിനകത്തും ഓരോ വിഭാഗക്കാർക്കിടയിലും സംഘർഷമാണ്. അത് പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, നിലമ്പുരിൽ എം. സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങൾക്ക്. എം. സ്വരാജ് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രഗത്ഭനായ നേതാവാണ്. ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയിൽ സ്വരാജിന് ജനം അംഗീകാരം നൽകിവരുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.