ഓപ്പറേഷൻ സിന്ദൂർ; താത്കാലിക നഷ്ടങ്ങൾ സൈന്യത്തെ ബാധിക്കില്ല: സംയുക്ത സേനാമേധാവി
Tuesday, June 3, 2025 5:36 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള നഷ്ടങ്ങൾ സൈന്യത്തെ ബാധിക്കില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ. അത്തരം തിരിച്ചടികൾക്കു പ്രാധാന്യമില്ലെന്നും അവസാനം ലഭിക്കുന്ന ഫലത്തിനാണു പ്രാധാന്യമെന്നും പൂനെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
എത്ര വിമാനങ്ങൾ നശിപ്പിക്കപ്പെട്ടു, എത്ര റഡാറുകൾ തകർന്നു, അത്തരം വിവരങ്ങൾ ഞങ്ങൾക്ക് നിങ്ങളോട് പറയാൻ കഴിയും. പക്ഷേ നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അത്ര ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യയ്ക്ക് ചില തിരിച്ചടികൾ നേരിട്ടതായി അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.
പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധസംവിധാനം ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പ്രതികരണവുമായി അനിൽ ചൗഹാൻ രംഗത്തെത്തിയത്. ഒരു ക്രിക്കറ്റ് മത്സരത്തിൽ ഒരു ടീം വിജയിക്കുമ്പോൾ അവിടെ എത്ര വിക്കറ്റ്, ബോൾ, കളിക്കാർ എന്ന ചോദ്യത്തിന് അടിസ്ഥാനമില്ല.
ഇന്ത്യക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് പാക്കിസ്ഥാനെ തടയുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം.പഹൽഗാം ആക്രമണം അങ്ങേയറ്റം ക്രൂരമായ പ്രവർത്തിയായിരുന്നു. ആയിരം മുറിവുകളിലൂടെ ഇന്ത്യയെ രക്തത്തിൽ ആഴ്ത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
എന്നാൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഒരു അതിരുവരച്ചു. ഇന്ത്യ ഒരിക്കലും ആണവായുധ ഭീഷണിക്ക് വഴങ്ങില്ലെന്നും ഭീകരതയുടെ തടവില് കഴിയില്ലെന്നും ഓപ്പറേഷന് സിന്ദൂറിലൂടെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.