പഞ്ചാബിനെ തളച്ചു; കപ്പടിച്ച് ആര്‍സിബി
Tuesday, June 3, 2025 11:30 PM IST
അഹമ്മദാബാദ്: പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ ആറു റൺസിന് തകർത്താണ് കോഹ്ലിയും സംഘവും വിജയം ആഘോഷിച്ചത്.
സ്കോർ: ബംഗളൂരു 190/9 പഞ്ചാബ് 184/7. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസെടുത്തത്. പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു.
പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന് സിംഗും വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. ടീം നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്കോര്‍ അമ്പത് കടത്തി.

19 പന്തില്‍ 24 റണ്‍സെടുത്താണ് താരം പുറത്തായത്. രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാന് സിംഗും ചേര്‍ന്ന് സ്കോറുയര്‍ത്തി. എന്നാല്‍ ബംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും (26) നായകന് ശ്രേയസ് അയ്യരേയും (ഒന്ന്) കൂടാരം കയറ്റിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു.
പിന്നാലെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല്‍ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്തു. 30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റെ പോരാട്ടമാണ് പഞ്ചാബിന്റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു. ശശാങ്കിന് പുറമെ ജോഷ് ഇംഗ്ലി മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്തു.
ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീട നേട്ടം. ആദ്യം ബാറ്റുചെയ്ത ആർസിബിക്കായി സൂപ്പര്‍താരം വിരാട് കോഹ്ലി (43) റൺസ് നേടി ടോപ് സ്കോററായി.

35 പന്തുകൾ നേരിട്ട കോഹ്ലി മൂന്നു ഫോറുകൾ സഹിതമാണ് 43 റൺസെടുത്തത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യഓവറുകളില്‍ റണ്‍സ് കണ്ടെത്താനാവാതെ വന്നതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.