ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Monday, June 9, 2025 11:35 PM IST
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആകാശ് റാവു ഗിർപുഞ്ചേ(44) കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മറ്റ് രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.
ഐഇഡി സ്ഫോടനമാണ് നടന്നത്. കോണ്ട പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കോണ്ട-എറബോർ റോഡിലെ ഡോണ്ട്ര ഗ്രാമത്തിനടുത്താണ് സ്ഫോടനം നടന്നത്. പ്രദേശവാസികൾ നടന്നുപോകുന്ന ഈ വഴി സുരക്ഷിതമാണെന്നായിരുന്നു കരുതിയിരുന്നത്.
ഞായറാഴ്ച രാത്രി എൻഎച്ച്-30 ന് സമീപം മാവോയിസ്റ്റുകൾ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടിരുന്നു. ഇത് അന്വേഷിക്കാനായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഭാനുപ്രതാപ് ചന്ദ്രകാർ, സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ സോണാൽ ഗ്വാല, എഎസ്പി ഗിർപുഞ്ചെയും സ്ഥലത്ത് എത്തിയിരുന്നു.
ഹൈവേയിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഉദ്യോഗസ്ഥർ സ്ഥലത്ത് പട്രോളിംഗ് നടത്തി. ഇതിനിടെ വഴിയിൽ സ്ഥാപിച്ചിരുന്ന ഐഇഡിയിൽ ആകാശ് റാവു ഗിർപുഞ്ചേ ചവിട്ടുകയും സ്ഫോടനമുണ്ടാവുകയുമായിരുന്നു.
ഉദ്യോഗസ്ഥരെ ഉടൻതന്നെ കോണ്ട ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കേറ്റ ഗിർപുഞ്ചെ മരിക്കുകയായിരുന്നു. എസ്ഡിഒപി ഭാനുപ്രതാപ് ചന്ദ്രകർ, ഇൻസ്പെക്ടർ സോണാൽ ഗ്വാല എന്നിവർക്കും പരിക്കേറ്റെങ്കിലും ഇരുവരും അപകടനില തരണം ചെയ്തു.
രണ്ട് ഉദ്യോഗസ്ഥരെയും വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗം വേറെ ആശുപത്രിയിലേക്ക് മാറ്റി. റായ്പൂർ ജില്ലയിൽ നിന്നുള്ള ആകാശ് റാവു ഗിർപുഞ്ചേ 2013 ബാച്ച് ഉദ്യോഗസ്ഥനാണ്. അദ്ദേഹം 2024 മുതൽ കോണ്ടയിൽ അഡീഷണൽ എസ്പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.