കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; ഇനി നിശബ്ദപ്രചാരണം
Tuesday, June 17, 2025 6:51 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർഥികളും പ്രവർത്തകരും നിശബ്ദപ്രചാരണത്തിലേക്ക് കടന്നു. വൈകുന്നേരം അഞ്ചിന് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന കേന്ദ്രങ്ങളിൽ വളരെ നേരത്തെ തന്നെ പ്രവർത്തകർ താളവും മേളവുമായി തന്പടിച്ചിരുന്നു.
റോഡ് ഷോയോടെയാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും നഗരത്തിലേക്ക് എത്തിയത്. പി.വി.അൻവർ കലാശക്കൊട്ട് ഒഴിവാക്കി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനൊപ്പം ഡിസിസി പ്രസിഡന്റ് വി. എസ്.ജോയി, ഷാഫി പറമ്പിൽ എംപി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെ നേതാക്കൾ ആവേശവുമായെത്തി. പി.കെ.കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ കലാശക്കൊട്ടിനെത്തി.
വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിച്ചു. ആറിനുശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവര്ത്തകര് മണ്ഡലം വിട്ടുപോകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്. കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്.
പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്തും, എൽഡിഎഫിനായി എം.സ്വരാജും, എൻഡിഎയ്ക്കായി മോഹൻ ജോർജും, സ്വതന്ത്രനായി പി.വി.അൻവർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. വ്യാഴാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. 23ന് വോട്ടെണ്ണും.