ആവേശം ചോരാതെ നിലമ്പൂര്‍; ഉച്ചവരെ 46.73 ശതമാനം പോളിംഗ്; ചുങ്കത്തറയിലെ ബൂത്തിൽ സംഘർഷം
Thursday, June 19, 2025 2:37 PM IST
മലപ്പുറം: മഴയിലും ആവേശം ചോരാതെ നിലന്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്നുവരെ 46.73 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴ പിന്നീട് മാറി നിന്നതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നുണ്ട്.
മഴ ഇടയ്ക്ക് കനത്തപ്പോഴും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷമായിരുന്നു. ചുങ്കത്തറ കുറുമ്പലണ്ടോട് സ്കൂളിലെ ബൂത്തിൽ വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം.
എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ തിരുനാവായ സ്വദേശികളായ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് തവണ വോട്ടുചെയ്തതായും പരാതി ഉയർന്നു. എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.
ഒരാൾ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെ ആൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയം ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് പതിഞ്ഞില്ല എന്ന് കരുതി വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്നും പ്രിസൈഡിംഗ് ഓഫീസർ വ്യക്തമാക്കി.
അതേസമയം സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മാങ്കുളത്ത് എല്‍പി സ്കൂളിലെത്തി വോട്ടുചെയ്തു. വീട്ടിക്കുത്ത് എല്‍പി സ്കൂളിലെത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്.
ചുങ്കത്തറ മാര്‍തോമ സ്കൂളിലെത്തി എൻഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും വോട്ടും രേഖപ്പെടുത്തി. പി.വി.അന്‍വര്‍ അടക്കം പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അൻവർ രാജി വച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.