ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം വിലപോയില്ല; ഇറാനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ
Tuesday, June 24, 2025 6:34 AM IST
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ടെഹ്റനിലെ നിരവധി മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് വിവരം.
ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാർ ആറ് മണിക്കൂറിനുള്ളിൽ നിലവിൽ വരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു.
വെടിനിർത്തൽ ധാരണയിലെത്തിയ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ ട്രംപിന്റെ അറിയിപ്പിനോട് ഇസ്രയേലും ഇറാനും പ്രതികരിച്ചില്ല.
അതേസമയം, ഇറാനെ സഹായിക്കാനായി നേരിട്ട് ഇറങ്ങില്ലെന്നും ആണവായുധം നൽകില്ലെന്നും റഷ്യ അറിയിച്ചു. ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.
ഇറാനിലെ അമേരിക്കൻ ആക്രമണത്തെ അപലപിച്ച റഷ്യ, അമേരിക്കയുടെ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും അഭിപ്രായപ്പെട്ടു. അമേരിക്കൻ ആക്രമണം ലക്ഷ്യം നേടില്ലെന്നും റഷ്യൻ ഫെഡറേഷൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് വിവരിച്ചു. തങ്ങൾ ആണവ നിർവ്യാപന കരാറിന്റെ ഭാഗമെന്നും മെദ്വദേവ് വിശദീകരിച്ചു.