പശ്ചിമേഷ്യയില്‍ സമാധാനം; വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും
Tuesday, June 24, 2025 12:41 PM IST
ടെഹ്റാൻ: ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ പശ്ചിമേഷ്യയിൽ സമാധാനം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇരുരാജ്യങ്ങളും അംഗീകരിച്ചു.
ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചിരുന്നു.
തുടർന്ന്, ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു. അതേസമയം, വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രയേല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. "ഇസ്രയേലും ഇറാനും ഒരേസമയം എന്റെയടുത്തേക്ക് വന്ന് പറഞ്ഞു,- സമാധാനം! സമയം ഇപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു. ലോകവും പശ്ചിമേഷ്യയുമാണ് യഥാർഥ വിജയികള്‍!. രണ്ട് രാജ്യങ്ങളുടെയും ഭാവിയില്‍ വലിയ സ്നേഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. അവര്‍ക്ക് നേടാന്‍ ഒരുപാടുണ്ട്, എന്നാല്‍ നീതിയുടെയും സത്യത്തിന്റെയും പാതയില്‍ നിന്ന് വ്യതിചലിച്ചാല്‍ നഷ്ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്റെയും ഇറാന്റെയും ഭാവി അതിരുകളില്ലാത്തതും വലിയ വാഗ്ദാനങ്ങളാല്‍ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ ഇരുവരേയും അനുഗ്രഹിക്കട്ടെ!'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇസ്രയേലിന്റെ തെക്കന്‍ മേഖലയിൽ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.