"സിഗ്നൽ തെറ്റിച്ചിട്ടില്ല': കോറമാണ്ഡല്‍ ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി പുറത്ത്
വെബ് ഡെസ്ക്
Sunday, June 4, 2023 8:29 PM IST
ന്യൂഡൽഹി: ഒഡിഷയിൽ അപകടത്തിൽപ്പെട്ട കോറമാണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി പുറത്ത്. പച്ച സിഗ്നൽ ലഭിച്ചശേഷമാണ് ട്രെയിൻ നീങ്ങിയത്. ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ല. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലോക്കോ പൈലറ്റ് മൊഴി നൽകി.
അതേസമയം, ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദമാക്കുന്നത്. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്റ് ഓപ്പറേഷന്, ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ്.
ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈയിലേക്കുള്ള കോറമാണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്നാണ് ഉദ്യോഗസ്ഥർ ആദ്യം വ്യക്തമാക്കിയിരുന്നത്. അപകടസ്ഥലത്തെത്തി പരിശോധന നടത്തിയ റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
മെയിന്‍ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന എക്സ്പ്രസ്, ചരക്ക് തീവണ്ടികള്‍ നിര്‍ത്തിയിടാന്‍ 750 മീറ്റര്‍ നീളത്തില്‍ പണിയുന്ന ഹ്രസ്വ ട്രാക്കിലേയ്ക്ക് കയറി(ലൂപ്പ് ട്രാക്ക്). ഈ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് 130 കിലോമീറ്റര്‍ വേഗതയില്‍ വന്ന എക്സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. ശക്തമായ കൂട്ടിയിടിയുടെ ആഘാതത്തില്‍ എക്സ്പ്രസിന്റെ 22 ബോഗികള്‍ പാളം തെറ്റി.
ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോയ യശ്വന്ത്പുര്‍ - ഹൗറ എക്സ്പ്രസിന് മുകളിലേയ്ക്ക് പതിച്ചു. ഇതോടെ ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികള്‍ പാളം തെറ്റുകയായിരുന്നെന്നുമാണ് ആദ്യ നിഗമനം.