വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി വിനേഷിനെ റിമാൻഡ് ചെയ്തു
Sunday, June 8, 2025 8:30 PM IST
നിലമ്പൂര്‍: വഴിക്കടവില്‍ കാട്ടുപന്നിക്കുവെച്ച വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനേഷിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിലമ്പൂര്‍ കോടതിയാണ് വിനേഷിനെ റിമാന്‍ഡ് ചെയ്തത്. സികെഎം എച്ച്എസ്എസ് മണിമൂലി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് ശനിയാഴ്ച ഷോക്കേറ്റ് മരിച്ചത്.
ശനിയാഴ്ച പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്.
ഇവിടെ പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. അനന്തു മരിച്ചു. പരിക്കേറ്റ യദു, ഷാനു എന്നിവർ അപകടനില തരണംചെയ്തിട്ടുണ്ട്.
കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. നേരത്തെയും വിനീഷ് സമാനമായ രീതിയില്‍ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
വില്പനയ്ക്കായാണ് ഇയാള്‍ പന്നികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വിനീഷിനൊപ്പം കുഞ്ഞുമുഹമ്മദ് എന്നയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.